തെഹ്‌റാൻ: പലാവു പതാകയേന്തിയ വാണിജ്യ കപ്പലിന് നേരെ ഗൾഫ് ഒഫ് ഒമാനിൽ നടത്തിയ ആക്രമണത്തിൽ വിശദീകരണവുമായി അമേരിക്കൻ സൈന്യം. ഏകദേശം അറുപതോളം വാക്കാലുള്ള മുന്നറിയിപ്പുകളാണ് കപ്പൽ ക്രൂ അവഗണിച്ചതെന്ന് യുഎസ് സേന പറയുന്നു. മാത്രമല്ല എട്ടോളം തവണ ശക്തി പ്രകടനവും നടത്തിയിട്ടും കപ്പൽ ജീവനക്കാരുടെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടായില്ലെന്നും അവർ പറയുന്നു. AT – സെറ്റബെേെല്ലായെ പ്രവർത്തനരഹിതമാക്കാൻ എഞ്ചിൻ റൂം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിരുന്നു.

സിഗ്നൽ ലൈറ്റുകളിലൂടെയും കപ്പലിന് മുകളിലൂടെ പറന്നുമൊക്കെയാണ് ആക്രമണത്തിന് തൊട്ടുമുമ്പ് യുഎസ് സേന കപ്പലിന് മുന്നറിയിപ്പ് നൽകിയതെന്ന് യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ഉടമയാരാണെന്ന് മറച്ചുവെച്ച്, ഉപരോധം മറികടന്ന്, എണ്ണയോ വാതകമോ കടത്താൻ ശ്രമിച്ച ‘ഷാഡോ ഫ്‌ളീറ്റ് ഷിപ്പി’നെയാണ് ആക്രമിച്ചതെന്നാണ് യുഎസ് സേന വാദിക്കുന്നത്. ഇറാൻ എണ്ണ അനധികൃതമായി കടത്തുകയും നിരവധി തവണ ഉപരോധം മറികടക്കാനും ആക്രമിക്കപ്പെട്ട കപ്പൽ ശ്രമിച്ചെന്നും യുഎസ് ഉദ്യോഗസ്ഥർ പറയുന്നു. രണ്ടാഴ്ചയോളം നിരവധി തവണയാണ് കപ്പലിന് മുന്നറിയിപ്പുകൾ നൽകി വന്നതെന്നും അദ്ദേഹം അവകാശപ്പെടുന്നു. ആക്രമണം നടത്തുന്നതിന് 15 മിനിറ്റ് മുമ്പ് ക്രൂ അംഗങ്ങൾക്ക് എഞ്ചിൻ റൂമിൽ നിന്നും പുറത്തേക്ക് പോകാൻ സമയം അനുവദിച്ചിരുന്നെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിലും പറയുന്നുണ്ട്.

അതേസമയം കഴിഞ്ഞദിവസം ഒമാൻ തീരത്ത് മുങ്ങിയ ഇന്ത്യൻ പായ്ക്കപ്പലിൽ നിന്ന് രക്ഷിച്ച ജീവനക്കാർ മുംബൈയിലെത്തും. എല്ലാവരും ഇന്ത്യക്കാരാണെന്ന് സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. സംഘർഷ മേഖലയിലേക്ക് നാവികരെ അയ്ക്കുന്നത് നിയന്ത്രിക്കണമെന്ന് റിക്രൂട്ട്‌മെൻറ് ഏജൻസികൾക്ക് ഡിജി ഷിപ്പിംഗ് നിർദ്ദേശം നൽകി. നാവിഗേഷൻ മുന്നറിയിപ്പുകൾ നിരീക്ഷിക്കണമെന്നും ഡിജി ഷിപ്പിംങ് നിർദേശിച്ചിട്ടുണ്ട്.