പാലക്കാട്: ഒരു മാസത്തിനിടെ പാലക്കാട് ജില്ലയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍. ഇന്ന് മരിച്ച ഞാറക്കോട് സ്വദേശി കുമാരന്‍, എടത്തുനാട്ടുകര സ്വദേശി ഉമ്മര്‍ (മെയ് 19), അട്ടപ്പാടി സ്വദേശി മല്ലന്‍ (മെയ് 31) എന്നിവര്‍ക്കാണ് കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. രണ്ട്മാസം മുമ്പ് കുമാരന്റെ വീടിനു സമീപമുള്ള കയറാങ്കോട് അലന്‍ എന്ന യുവാവും കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ഇന്ന് പുലര്‍ച്ചെ 3.30നാണ് കുമാരന് നേരെ കാട്ടാന ആക്രമണമുണ്ടായത്. മൂത്രമൊഴിക്കാനായി വിട്ടുമുറ്റത്തേക്ക് എത്തിയ കുമാരനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ആന ഇപ്പോഴും ജനവാസ മേഖലയില്‍ തന്നെ തുടരുകയാണ്. പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം നടക്കുകയാണ്. കളക്ടര്‍ എത്താതെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.

പ്രദേശത്ത് റെയില്‍ ഫൈന്‍സിങ് ഒരുക്കുമെന്ന് ഉറപ്പ് ലഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതിനുശേഷം മാത്രം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയുള്ളുവെന്നാണ് നിലപാട്. 2017ല്‍ ഉത്തരവായിട്ടും ഉദ്യോഗസ്ഥര്‍ റെയില്‍ ഫെന്‍സിംഗ് സ്ഥാപിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. സ്ഥിരമായി കാട്ടാന പ്രദേശത്ത് എത്തുന്നുണ്ടെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാര്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നുമാണ് നാട്ടുകാരുടെ ആക്ഷേപം.