പി.എസ്.സി റാങ്ക് പട്ടിക റദ്ദാക്കിയതിനെ തുടര്‍ന്ന് അനു എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഡോ. നെല്‍സണ്‍ ജോസഫ്. 28 അല്ല, 30 വയസ് വരെ പി.എസ്.സി ജോലി കാത്തിരുന്നു, അത്രേം ഓക്‌സിജന്‍ പാഴാക്കിയതില്‍ ഖേദിക്കുന്നു എന്നാണ് നെല്‍സണ്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. സംസ്ഥാനത്ത് അനു മരിച്ചതില്‍ വന്‍ പ്രതിഷേധമുയരുമ്ബോഴാണ് നെല്‍സണ്‍ ജോസഫിന്റെ പോസ്റ്റ്.

പി.എസ്.സി നിയമനത്തിനായി കാത്തിരിക്കെയാണ് റാങ്ക് ഹോള്‍ഡറായ 28 കാരനായ അനു പട്ടിക പിന്‍വലിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. എന്നാല്‍ അതിലേറെ പ്രായമുണ്ടായിട്ടും വീണ്ടും പരിശ്രമിക്കുന്നവരും കിട്ടാത്തവരും ഇവിടെ ജീവിക്കുന്നുണ്ടെന്നു തുറന്നു കാട്ടുന്നതാണ് നെല്‍സന്റെ കുറിപ്പ്. പോസ്റ്റിനു താഴെ നിരവധി പേര്‍ അനുവിന്റെ ആത്മഹത്യ യോജിച്ചതല്ല എന്ന അഭിപ്രായവുമായി രംഗത്തെത്തിയിട്ടുണ്ട്.

നെല്‍സണ്‍ ജോസഫ്‌ന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ;

28 അല്ല, 30 വയസ് വരെ പി.എസ്.സി ജോലി കാത്തിരുന്നു.
അത്രേം ഓക്‌സിജന്‍ പാഴാക്കിയതില്‍ ഖേദിക്കുന്നു

അതേസമയം സംസ്ഥാനത്ത് ഈ വിഷയത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അനുവിന്റെ മൃതദേഹവുമായി ക്ലിഫ് ഹൗസിന് മുന്നില്‍ ബി.ജെ.പി പ്രതിഷേധം നടത്തി. വി.വി രാജേഷ് അടക്കമുള്ള ബി.ജെ.പി, യുവമോര്‍ച്ച നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.അനുവിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി വീട്ടിലേക്ക് കൊണ്ടുപോകവെയാണ് ക്ലിഫ് ഹൗസിന് മുന്നിലെത്തിച്ചത്. സര്‍ക്കാര്‍ ഇടപെട്ട് അനുവിന്റെ കുടുംബത്തെ സഹായിക്കണം എന്ന ആവശ്യം ഉന്നയിച്ചാണ് ബിജെപിയുടെ പ്രതിഷേധം. സമരത്തെ തുടര്‍ന്ന് അനുവിന്റെ വീട്ടില്‍ അധികൃതര്‍ എത്താമെന്ന ഉറപ്പ് ലഭിച്ചതായും ഇതിനാല്‍ മൃതദേഹം തിരികെ കൊണ്ടു പോകുകയാണെന്നും ബിജെപി നേതാവ് വി.വി. രാജേഷ് അറിയിച്ചു.

പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചതോടെ ജോലി ലഭിക്കില്ലെന്ന മനോവിഷമത്തില്‍ അനു എന്ന ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ തെറ്റായ നടപടികളുടെ രക്തസാക്ഷിയാണ് അനു. റാങ്ക് ലിസ്റ്റ് മൂന്ന് മാസം നീട്ടിയിരുന്നെങ്കില്‍ ഈ അവസ്ഥയുണ്ടാകുമായിരുന്നില്ല. സംഭവത്തില്‍ ഗവണ്‍മെന്റ് അന്വേഷണം നടത്തണമെന്നും കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.