തിരുവനന്തപുരം: കോവിഡ് മഹാമാരി കാരണമുണ്ടായ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. 100 ദിവസം കൊണ്ട് അരലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഒഴിവുകള്‍ മുഴുവന്‍ അടിയന്തരമായി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കി.

സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴി മാത്രം 18,600 പേര്‍ക്ക് തൊഴില്‍ നല്‍കും. വ്യവസായ വകുപ്പിന് കീഴില്‍ നിക്ഷേപ സബ്സിഡിക്കായി കെട്ടിക്കിടക്കുന്ന 416 അപേക്ഷകളില്‍ ഉടന്‍ തീര്‍പ്പ് കല്‍പ്പിക്കും. ഇതിലൂടെ മാത്രം 4600 പേര്‍ക്ക് തൊഴില്‍ ലഭിക്കും. ഐടി പാര്‍ക്കുകള്‍, സ്റ്റാര്‍ട്ട് അപ് എന്നിവിടങ്ങളിലൂടെ മാത്രം 2500 തൊഴില്‍ അവസരങ്ങളാണ് ലക്ഷ്യമിടുന്നത്. സഹകരണ മേഖല വഴി 17,500 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിടുമ്പോള്‍ സംരംഭക പ്രോത്സാഹനത്തിന് പണമില്ലാത്ത സഹകരണ സംഘങ്ങള്‍ക്ക് കേരളാ ബാങ്ക് വഴി റീ ഫിനാന്‍സ് ചെയ്ത് നല്‍കും. കുടുംബശ്രീ 15,441 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ലക്ഷ്യമിടുന്നതിന്‍റെ ഭാഗമായി സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളില്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കും. ഇത്തരത്തില്‍ വലിയ രീതിയില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ സാമ്പത്തിക മാന്ദ്യത്തെ മറികടക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശം.