കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ പ്രസിഡന്‍റ് ജൊവനല്‍ മോയിസിനെ വെടിവെച്ചുകൊന്നു. ബുധനാഴ്ച പുലര്‍ച്ചെ ജോവനല്‍ മോയ്സിന്റെ സ്വകാര്യ വസതിയില്‍ ഉണ്ടായ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഹെയ്തി ഇടക്കാല പ്രധാനമന്ത്രി ക്ലൗഡ് ജോസഫ് പ്രതികരിച്ചു. പ്രസിഡന്റ് ജോവനല്‍ മോയ്സിന്റെ ഭാര്യയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. എന്നാല്‍ ഇവര്‍ അപകട നില തരണം ചെയ്തതയും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

‘അജ്ഞാതരായ ഒരു കൂട്ടം അക്രമികള്‍ പ്രസിഡന്റിന്റെ സ്വകാര്യ വസതിയെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ജോവനല്‍ മോയ്സിന് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു. പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അക്രമികളില്‍ ചിലര്‍ സ്പാനിഷ് സംസാരിക്കുന്നവരായിരുന്നു എന്നും പ്രധാനമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.

കടുത്ത ദാരിദ്ര്യം വേട്ടയാടുന്ന രാജ്യത്ത് രാഷ്ട്രീയ അസ്ഥിരത പ്രശ്നമായി തുടരുന്നതിനിടെയാണ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി ഇപ്പോഴത്തെ കൊലപാതകം. 2017ല്‍ അധികാരമേറ്റതു മുതല്‍ മോയ്സിനെതിരെ ശക്തമായ പ്രക്ഷോഭം രാജ്യത്ത് തുടരുന്നുണ്ട്. ഏകാധിപത്യം സ്ഥാപിക്കാന്‍ മോയ്സ് ശ്രമം നടത്തുന്നുവെന്നാണ് ആക്ഷേപം.