ടെസ്ലയുടെ കാറുകൾ വാങ്ങാൻ ബിറ്റ്കോയിൻ ഉപയോഗിക്കാമെന്ന നിലപാടിൽ മലക്കം മറിഞ്ഞ് ഉടമ ഇലോൺ മസ്ക്. പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മസ്കിൻ്റെ പുതിയ നിലപാട്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ട്വീറ്റിനു പിന്നാലെ ബിറ്റ്കോയിൻ വില 7 ശതമാനം ഇടിഞ്ഞു. മാർച്ചിലാണ് ടെസ്ല തങ്ങളുടെ കാറുകൾക്ക് ബിറ്റ്കോയിൻ സ്വീകരിക്കാൻ തുടങ്ങിയത്.
ബുദ്ധിമുട്ടേറിയ ഗണിത പ്രശ്നങ്ങൾ പരിഹരിക്കാൻ ഉയർന്ന ശേഷിയുള്ള കമ്പ്യൂട്ടറുകൾ പരസ്പരം ഏറ്റുമുട്ടാറുണ്ട്. ഒരുപാട് ഊർജ്ജം ചെലവാക്കേണ്ട ഈ പ്രക്രിയ ജൈവ ഇന്ധനങ്ങൾ കൊണ്ടുണ്ടാക്കുന്ന വൈദ്യുതി ഉപയോഗിച്ചാണ് നടത്തുന്നത്. കൂടുതലായും കൽക്കരിയാണ് ഇതിന് ഉപയോഗിക്കുന്നത്. ബിറ്റ്കോയിൻ ഉപയോഗം പ്രോത്സാഹിപ്പിക്കുക വഴി കൽക്കരി ഖനനം വർധിക്കുമെന്നും അത് പ്രകൃതിക്ക് ദോഷം ചെയ്യുമെന്നാണ് മസ്കിൻ്റെ വിശദീകരണം.
അതേസമയം, ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ വിലക്കിയേക്കുമെന്ന് റിപ്പോർട്ട് വന്നിരുന്നു. സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങളുടെ ബീറ്റാ പതിപ്പ് മുൻകൂട്ടി വിതരണം ചെയ്യുന്നതും തടഞ്ഞേക്കും. രാജ്യത്ത് സ്റ്റാർലിങ്ക് ഇന്റർനെറ്റ് തടയാനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ( ട്രോയ്), ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഇസ്റോ) എന്നിവയ്ക്ക് ഇന്ത്യ ഫോറം കത്തെഴുതി.
ഇന്ത്യയിൽ ഇത്തരം സേവനങ്ങൾ നൽകാൻ സ്പേസ് എക്സിന് അനുമതിയില്ലെന്ന് ആമസോൺ, ഫേസ്ബുക്, ഗൂഗിൾ, ഹ്യൂസ്, മൈക്രോസോഫ്റ്റ് എന്നിവയെ പ്രതിനിധീകരിക്കുന്ന ബ്രോഡ്ബാൻഡ് ഇന്ത്യ ഫോറം പ്രസിഡന്റ് ടി.വി രാമചന്ദ്രൻ പറഞ്ഞതായി ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തു.



