രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ . ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി ഹരെന്‍ പാണ്ഡ്യയുടെ കൊലപാതകത്തില്‍ നരേന്ദ്ര മോദിക്ക് പങ്കില്ലെന്ന് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. സംഭവത്തിലെ പ്രധാന കൊലയാളിയെ താന്‍ തന്നെ പിടിച്ചെന്നും കേസ് അന്വേഷണം തെളിയിച്ചതില്‍ പൂര്‍ണ സംതൃപ്തിയുണ്ടെന്നും ബെഹ്റ പറഞ്ഞു.

ജൂണ്‍ 30 ന് ഡിജിപി സ്ഥാനത്ത് നിന്നും വിരമിക്കാനിരിക്കെ സ്വകാര്യ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലോക്നാഥ് ബെഹ്റ വിവിധ സംഭവങ്ങളെ കുറിച്ച്‌ പ്രതികരിച്ചത്. പൊലീസിന്റെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത്ത് ജഹാന്‍ തീവ്രവാദി ആയിരുന്നെന്ന് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തില്‍ 2004ലെ ഇസ്രത്ത് ജഹാന്‍ കേസ് അന്വേഷിച്ച എന്‍ഐഎ ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് താനിത് പറയുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.

‘ഒരു വിഷയത്തിലും നരേന്ദ്ര മോദിയെയും അമിത് ഷായെയും സഹായിച്ചിട്ടില്ല, ചെയ്തത് തന്റെ ജോലി മാത്രമാണ്. സിബിഐ ഡയറക്ടര്‍ പദവിയിലേക്ക് പരിഗണിക്കാത്തതില്‍ വിഷമമില്ല’ – ബെഹ്‌റ പറഞ്ഞു.