ഹരിത നേതാക്കളെ അധിക്ഷേപിച്ച സംഭവത്തിൽ ഹരിത നേതാക്കൾ എം.എസ്.എഫ്. നേതാക്കൾക്കെതിരെ വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കുമെന്ന് എം.കെ. മുനീർ എം.എൽ.എ. ഹരിതയുമായി കൂടിയാലോചിച്ച ശേഷമാണ് ലീഗ് നേതൃത്വം തീരുമാനമെടുത്തതെന്നും എം.കെ. മുനീർ അറിയിച്ചു.

എം.എസ്.എഫ് നേതാക്കൾക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ തുടർ നടപടികൾ ഉണ്ടാകില്ലെന്നും ഹരിതയുടെ പ്രവർത്തനം താൽക്കാലികമായി മരവിപ്പിച്ച നടപടി പിൻവലിക്കുമെന്നും മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു. ഹരിതയും എം.എസ്.എഫും ഒരു മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളായത് കൊണ്ട് യോജിച്ച് പോകുന്നതിന് ആവശ്യമായ ചർച്ചകളും പരിഹാര സംവിധാനങ്ങളും ആവശ്യമാണെന്ന വിലയിരുത്തലിൽ പാർട്ടി നേതാക്കളുടെ നിയന്ത്രണത്തിൽ ഇരു സംഘടനകളുടെയും പ്രാതിനിധ്യത്തോടെ ഒരു പ്രത്യേക സെൽ രൂപീകരിക്കുമെന്നും മുസ്‍ലിം ലീഗ് അറിയിച്ചു.

അധിക്ഷേപം നടത്തിയ ആരോപണ വിധേയരായ നേതാക്കളെ ഒരു മാസത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും അവർ പരസ്യമായി മാപ്പു പറയുകയും വേണമെന്നായിരുന്നു ഹരിതയുടെ ആവശ്യം. മാപ്പു പറയുന്നതിൽ തുടക്കത്തിൽ എതിർപ്പ് പ്രകടിപ്പിച്ച പി.കെ നവാസ്, നേതൃത്വം മുന്നോട്ടുവെക്കുന്ന ആവശ്യം അംഗീകരിക്കുമെന്ന് പിന്നീട് വ്യക്തമാക്കുകയായിരുന്നു.