കൊണ്ടോട്ടി: കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് പിടികൂടാനെത്തിയ ഡി.ആര്‍.ഐ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒളിവില്‍പോയ പ്രതി ഒരുമാസത്തിന് ശേഷം പിടിയില്‍. അരീക്കോട് പത്തനാപുരം വലിയ പീടിയേക്കല്‍ ഫസലുറഹ്മാന്‍(32) ആണ് പിടിയിലായത്. മുഖ്യപ്രതി മുക്കം കുമരനെല്ലൂര്‍ പയനിങ്ങല്‍ നിസാര്‍ സംഭവ ദിവസം അറസ്റ്റിലായിരുന്നു.
ഫസലുറഹ്മാന്‍ കോടതയില്‍ ജാമ്യത്തിന് ശ്രമിച്ചെത്തിയപ്പോഴാണ് കൊണ്ടോട്ടി സി.ഐ കെ.എം ബിജുവിന്റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഡി.ആര്‍.ഐ സംഘത്തെ വാഹനമിടിപ്പിച്ച കേസില്‍ ഫസലുറഹ്മാനും നിസാറും മാത്രമാണ് ഉള്‍പ്പെട്ടത്. എന്നാല്‍ സ്വര്‍ണത്തക്കടത്തുമായി ബന്ധപ്പെട്ട് ഡി.ആര്‍.ഐ അന്വേഷിക്കുന്ന കേസില്‍ ഇരുവര്‍ക്കും പുറമെ നാലു വിമാനത്താവള ശുചീകരണ വിഭാഗം സൂപ്പര്‍വൈസര്‍മാരും സ്വര്‍ണത്തിന് പണമിറക്കിയ രണ്ട് ഇടനിലക്കാരും നേരത്തെ അറസ്റ്റിലായിരുന്നു. കഴിഞ്ഞ മാസം ആറിന് രാവിലെ 8.30 ഓടെയാണ് കരിപ്പൂര്‍ വിമാനത്താവള റോഡില്‍ പരിശോധനക്കെത്തിയ ഡി.ആര്‍.ഐ ഉദ്യോഗസ്ഥരെ സ്വര്‍ണക്കടത്ത് സംഘം വാഹനമിടിപ്പിച്ച്‌ അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. അപകടത്തില്‍ ഡി.ആര്‍.ഐ ഉദ്യോഗസ്ഥരായ നജീബ്, ആല്‍ബര്‍ട്ട് ജോര്‍ജ് എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു.