തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി ചോര്‍ന്ന സംഭവത്തില്‍ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. സ്വപ്ന സുരേഷ് സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയ മൊഴിയില്‍ ജനം ടിവി കോ ഓര്‍ഡിനേറ്റിങ് എഡിറ്ററായിരുന്ന അനില്‍ നമ്പ്യാരെക്കുറിച്ചു പറയുന്ന ഭാഗം മാത്രമാണു ചോര്‍ന്നത്. ഇതു സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുകയും ചെയ്തു. ആരുടെ കയ്യില്‍ നിന്നാണു മൊഴി ചോര്‍ന്നതെന്നും ഈ ഭാഗം മാത്രം തിരഞ്ഞെടുത്തു ചോര്‍ത്തിയതില്‍ ദുരൂഹതയുണ്ടെന്നുമാണു വിലയിരുത്തല്‍.

കസ്റ്റംസ് ആസ്ഥാനത്ത് നിന്ന് ഇതില്‍ ആശങ്ക അന്വേഷണസംഘത്തെ അറിയിച്ചു. മറ്റ് അന്വേഷണ ഏജന്‍സികളും അതൃപ്തി അറിയിച്ചിട്ടുണ്ട്. അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് വിളിച്ചതിന് ഒരു ദിവസം മുന്‍പു തന്നെ സ്വപ്നയുടെ മൊഴി പ്രചരിച്ചു. സ്വപ്നയെ എന്‍ഐഎ അറസ്റ്റ് ചെയ്ത ശേഷം കസ്റ്റംസ് കസ്റ്റഡിയില്‍ വാങ്ങിയപ്പോള്‍ നല്‍കിയ മൊഴിയാണു ചോര്‍ന്നത്. കസ്റ്റംസ് സംഘത്തിലെ ഉന്നതര്‍ ഇതില്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്.

അനില്‍ നമ്പ്യാരുമായി ഉറ്റ സൗഹൃദമുണ്ടെന്ന് സ്വപ്‌ന വെളിപ്പെടുത്തിയ മൊഴി പുറത്തുവന്നിരുന്നു. അനില്‍ നമ്പ്യാര്‍ക്ക് ഗള്‍ഫില്‍ പോകാനുള്ള തടസം നീക്കി നല്‍കിയത് താനാണെന്നും ബിജെപിക്ക് വേണ്ടി യുഎഇ കോണ്‍സുലേറ്റിന്റെ സഹായങ്ങള്‍ അനില്‍ നമ്പ്യാര്‍ അഭ്യര്‍ത്ഥിച്ചതായും സ്വപ്ന പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.