സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയ്ക്കും സര്‍ക്കാരിനുമെതിരായ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചനാക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്നാ സുരേഷ് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍.

അതേസമയം, ഹര്‍ജി റദ്ദാക്കാന്‍ സാധിക്കില്ലെന്നും സ്വപ്നയുടെ പരാമര്‍ശം സംസ്ഥാനത്ത് വലിയ ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയെന്നും സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ അറിയിക്കും. ഇത് കള്ളക്കേസാണെന്നും തന്നെ മനപൂര്‍വം ഇതില്‍ കുടുക്കിയെന്നുമാണ് സ്വപ്നയുടെ നിലപാട്.

ഇതിനിടെ ലൈഫ് മിഷന്‍ കേസില്‍ സന്ദീപ് നായരുടെ ചോദ്യം ചെയ്യല്‍ സിബിഐ ഇന്ന് വീണ്ടും തുടരും. സ്വര്‍ണക്കത്തുകേസിലെ സിബിഐ അന്വേഷണത്തെക്കുറിച്ചുള്ള ലോക്‌സഭയിലെ ചോദ്യത്തിന് ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ മറുപടി പറഞ്ഞിരുന്നില്ല.

എന്‍ഐഎയും ഇഡിയും നടത്തുന്ന അന്വേഷണം തുടരുകയാണെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. എംപിമാരായ ആന്റോ ആന്റണി, അടൂര്‍ പ്രകാശ് എന്നിവരുടെ ചോദ്യത്തിനാണ് ഈ മറുപടി പറഞ്ഞത്.