റഷ്യയുടെ കോവിഡ് വാക്‌സിന്‍ സ്പുട്‌നിക് വിയുടെ രണ്ടാമത്തെ ബാച്ച്‌ ഇന്ത്യയിലെത്തി. ഞായറാഴ്ച രാജീവ് ഗാന്ധി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയെന്ന് സ്പുട്‌നിക് ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു. വിമാനത്തില്‍ വാക്‌സിന്‍ ബോക്‌സുകള്‍ ഇറക്കുന്നതിന്റെ ചിത്രങ്ങളും ട്വീറ്റ് ചെയ്തു. നേരത്തെ സ്പുട്‌നിക് കോവിഡ് വാക്‌സിന്റെ ആദ്യ ബാച്ച്‌ മെയ് ഒന്നിന് ഇന്ത്യയില്‍ എത്തിയിരുന്നു. 1,50,000 ഡോസ് സ്പുട്‌നിക് വാക്‌സിനായിരുന്നു അന്ന് എത്തിച്ചിരുന്നത്.

ഇറക്കുമതി ചെയ്ത സ്പുട്‌നിക് വാക്‌സിന്റെ ഒരു ഡോസിന് രാജ്യത്ത് 995 രൂപ ഈടാക്കേണ്ടിവരുമെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറി അറിയിച്ചിരുന്നു. രാജ്യത്ത് സ്പുട്‌നിക് വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നത് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. റെഡ്ഡീസ് ലബോറട്ടറിയാണ്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന വാക്‌സിന് വില കുറയുമെന്ന് അറിയിച്ചിട്ടുണ്ട്.