തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ശാരദ മുരളീധരൻ ചുമതലയേറ്റു. ഭർത്താവും നിലവിലെ ചീഫ് സെക്രട്ടറിയുമായ ഡോ. വി വേണുവിൽ നിന്നാണ് ശാരദ മുരളീധരൻ സ്ഥാനം ഏറ്റെടുത്തത്. ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് ശാരദ മുരളീധരൻ സെക്രട്ടറിയേറ്റിലെ ചീഫ് സെക്രട്ടറി ഓഫീസിൽ എത്തിയത്. സംസ്ഥാനത്തെ 49-ാമത്തെ ചീഫ് സെക്രട്ടറിയാണ് ശാരദ മുരളീധരൻ. അഞ്ചാമത്തെ വനിതാ ചീഫ് സെക്രട്ടറിയും.
വി വേണു സർവീസിൽനിന്ന് വിരമിക്കുന്ന സാഹചര്യത്തിൽ പ്ലാനിങ് അഡീഷണൽ ചീഫ് സെക്രട്ടറിയായ ശാരദ മുരളീധരനെ ചീഫ് സെക്രട്ടറിയാക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. ഒരു വർഷവും രണ്ടു മാസവും ചീഫ് സെക്രട്ടറിയായിരുന്നു വി വേണു. ഭാര്യയുടെയും ഭർത്താവിന്റെയും ഇടയിൽ ചീഫ് സെക്രട്ടറി ചുമതല കൈമാറപ്പെടുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യമാണ്. അടുത്ത വർഷം ഏപ്രിൽ വരെയാണ് ശാരദ മുരളീധരൻ്റെ കാലാവധി. 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥരാണ് വി വേണുവും ശാരദ മുരളീധരനും.
തിരുവനന്തപുരം തൈക്കാട് സ്വദേശിയാണ് ശാരദ മുരളീധരൻ. ഡോ. കെഎ മുരളീധരൻ, കെഎ ഗോമതി എന്നിവരാണ് മാതാപിതാക്കൾ. ഐഎഎസ് ട്രെയിനിങ്ങിന് മസൂറിയിലേക്ക് ട്രെയിനിൽ പോകവെയാണ് കോഴിക്കോട് നടക്കാവ് സ്വദേശിയായ വി വേണുവിനെ പരിചയപ്പെടുന്നത്. 2006 -2012 കാലയളവിൽ കുടുംബശ്രീ മിഷൻ ഡയറക്ടർ, സാംസ്കാരിക വകുപ്പിൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്രത്തിലും വിവിധ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശബരി, കല്യാണി എന്നിവർ മക്കളാണ്.



