അടിമാലി: അടിമാലി പണിക്കന്‍കുടിയില്‍ സിന്ധുവിനെ കൊലപ്പെടുത്തി അടുക്കളയില്‍ മറവു ചെയ്തത് ആരും കണ്ടെത്തില്ലെന്ന വിശ്വാസത്തിലായിരുന്നു ബിനോയി. സിന്ധുവിനെ കാണാതായ ദിവസം മുതല്‍ പൊലീസ് വന്ന് ബിനോയിയുടെ വീട് അരിച്ചുപെറുക്കിയിട്ടും ഒരു തുമ്ബ് പോലും കിട്ടാതായതോടെ ഇനി പിടിക്കപ്പെടില്ലെന്ന ആശ്വാസത്തിലായിരുന്നു യുവാവ്. എന്നാല്‍ അത് പൊളിച്ചത് സിന്ധുവിന്റെ മകന്‍ ആറാം ക്ലാസുകാരന്റെ കോമണ്‍ സെന്‍സും. സിന്ധുവിനെ കാണാതായി രണ്ടുനാള്‍ കഴിഞ്ഞാണ് ഇളയകുട്ടിയെ സഹോദരിയുടെ വീട്ടില്‍ നിന്ന് തിരിച്ചുകൊണ്ടുവന്നത്. അമ്മ എവിടെ എന്നു ചോദിച്ചപ്പോള്‍, ഇവിടെ എവിടെയെങ്കിലും കാണുമെന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു. എന്നാല്‍, കുട്ടി വിടാതെ അമ്മയെ ചോദിച്ചപ്പോള്‍, ബിനോയി ചൂടാവുകയാണ് ചെയ്തത്. ഇതും സംശയം കൂട്ടി. ഓഗസ്റ്റ് 12 മുതലാണ് സിന്ധുവിനെ കാണാതായത്.

അമ്മയെ കാണാതായി രണ്ടുദിവസം കഴിഞ്ഞ് മടങ്ങി എത്തിയ കുട്ടി അടുക്കളയുടെ തറയില്‍ എന്തൊക്കെയോ മാറ്റം കണ്ടു. തറയില്‍ ചാരം വിതറിയിട്ടുണ്ടായിരുന്നു. കുഴിച്ചുമറിച്ച തറ പഴയത് തന്നെയെന്ന് തോന്നിപ്പിക്കാനായിരുന്നു ബിനോയിയുടെ ശ്രമം. അടുക്കളയില്‍ പണി വല്ലതും നടന്നോ എന്ന കുട്ടിയുടെ ചോദ്യം കേട്ടപ്പോള്‍ ബിനോയി കയര്‍ത്തു. ഇതോടെ സിന്ധുവിന്റെ മകന്റെ സംശയം ഇരട്ടിക്കുകയായിരുന്നു.

തനിക്ക് തോന്നിയ സംശയം കുട്ടി അമ്മാവനോടാണ് പറഞ്ഞത്. വീട്ടില്‍ എന്തൊക്കെയോ കുഴപ്പങ്ങള്‍ നടന്നിട്ടുണ്ടെന്നും, അടുക്കളയില്‍ എന്തോ സംഭവിച്ചെന്നും കുട്ടി പറഞ്ഞു. ഇതനുസരിച്ച്‌ അവര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നായയെ കൊണ്ടുവന്നെങ്കിലും പ്രയോജനം കിട്ടിയില്ല. പുക പിടിച്ച അടുക്കളയില്‍ പണി നടന്നിട്ടില്ലെന്നായിരുന്നു പൊലീസ് നിഗമനം.
അധികം ആരും അടുക്കളയില്‍ കയറിയിട്ടില്ലാത്തതിനാല്‍, മാറ്റങ്ങള്‍ പറയാന്‍ അയല്‍ക്കാര്‍ക്കും കഴിയുമായിരുന്നില്ല. എന്നാല്‍, കുട്ടി അടുക്കളയില്‍ പണി നടന്നെന്ന വാദത്തില്‍ ഉറച്ചുനിന്നതോടെ, സിന്ധുവിന്റെ സഹോദരനും, ചങ്ങാതിമാരും പണിക്കന്‍കുടിയിലെ വീട്ടിലെത്തി അടുക്കളയുടെ തറ പൊളിക്കുകയായിരുന്നു. ആദ്യം കണ്ടെത്തിയത്. മൃതദേഹത്തിലെ തലമുടിയാണ്. ഒരുകൈ മുകളിലേക്ക് ഉയര്‍ന്ന നിലയിലായിരുന്നു. ബന്ധുക്കളും നാട്ടുകാരും മൃതദേഹം സിന്ധുവിന്റേതാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.