കൊച്ചി: ഓൺലൈൻ റമ്മി പരസ്യത്തിൽ അഭിനയിച്ചതിൽ ഖേദം പ്രകടിപ്പിച്ച് നടൻ ലാൽ. കോവിഡ് സമയത്ത് സാമ്പത്തിക പ്രശ്നം വന്നപ്പോൾ അഭിനയിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ഇനി ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിന്റെ കാലത്ത് ഒരുപാട് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്ന സമയത്ത് വന്ന പരസ്യമായിരുന്നു. തിരിച്ചും മറിച്ചും കുറേ ആലോചിച്ചു. ​ഗവൺമെന്റ് അനുമതിയോടുകൂടി ചെയ്യുന്നതാണെന്ന് കേട്ടപ്പോൾ അഭിനയിച്ചതാണ്. പക്ഷേ അത് ഇത്രയും വലിയ പ്രശ്നങ്ങളുണ്ടാക്കുമെന്നോ ആത്മഹത്യയുണ്ടാക്കുമോ എന്നൊന്നും കരുതിയില്ല. ഇനി ഇത്തരം പരസ്യങ്ങളിൽ തലവെക്കില്ല. റമ്മിയുടെ പരസ്യത്തിൽ അഭിനയിച്ചതിൽ സങ്കടമുണ്ട്. അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം നിയമസഭയിൽ കെ.ബി. ​ഗണേഷ് കുമാർ എം.എൽ.എ ഓൺലൈൻ റമ്മി പരസ്യത്തിൽ അഭിനയിക്കുന്നതിൽ നിന്ന് സിനിമാതാരങ്ങളെ പിന്തിരിപ്പിക്കാൻ സർക്കാർ മുന്നിട്ടിറങ്ങണമെന്ന് പറഞ്ഞിരുന്നു. ഇത്തരം സാമൂഹ്യദ്രോഹ, സാമൂഹ്യവിരുദ്ധ പരസ്യങ്ങളിൽ നമ്മുടെ ആദരണീയരായ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്നുണ്ട് എന്നത് ലജ്ജാവഹമായ കാര്യമാണെന്നും ​ഗണേഷ് കുമാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ലാലിന്റെ പ്രതികരണം വന്നത്.