തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളത് 1358 പേരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ 2794 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1358 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 1,26,839 പേരാണ് ഇപ്പോള്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 65 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈറ്റ്-25, യു.എ.ഇ.-17, സൗദി അറേബ്യ-11, ഖത്തര്‍-7, കസാക്കിസ്ഥാന്‍-3, ഒമാന്‍-1, ബഹറിന്‍-1) 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-12, ഡല്‍ഹി-7, തമിഴ്നാട്-5, ഹരിയാന-2, ഗുജറാത്ത്-2, ഒറീസ-1) വന്നതാണ്. 3 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊല്ലം ജില്ലയിലെ 2 പേര്‍ക്കും എറണാകുളം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച്‌ കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന എക്സൈസ് വകുപ്പ് ഡ്രൈവറായ കെ.പി. സുനില്‍ (28) വ്യാഴാഴ്ച മരിച്ചു.

1,413 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,27,231 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,25,264 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1967 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 190 പേരെയാണ് വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 4817 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,26,839 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്ബിള്‍ ഉള്‍പ്പെടെ) സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 3194 സാമ്ബിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതു കൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്ബര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 35,032 സാമ്ബിളുകള്‍ ശേഖരിച്ചതില്‍ 33,386 സാമ്ബിളുകള്‍ നെഗറ്റീവ് ആയി. റുട്ടീന്‍ സാമ്ബിള്‍, ഓഗ്മെന്റഡ് സാമ്ബിള്‍, സെന്റിനല്‍ സാമ്ബില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ആകെ 1,69,035 സാമ്ബിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.