ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രങ്ങൾ പുനഃക്രമീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

എ,ബി വിഭാഗത്തിലെ പ്രദേശങ്ങളിൽ സർക്കാർ ഓഫീസുകൾ മുഴുവൻ ജീവനക്കാരെയും സിയിൽ 50 ശതമാനം ജീവനക്കാരെയും ഉൾക്കൊള്ളിച്ച് പ്രവർത്തിക്കും. എ, ബി വിഭാഗങ്ങളിൽ റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിവയ്ക്ക് ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തിൽ രാത്രി 9.30 വരെ പ്രവർത്തിക്കാം. അടുത്ത ശാരീരിക സമ്പർക്കമില്ലാത്ത ഇൻഡോർ ഗെയ്മുകൾക്കും, ജിമ്മുകൾക്കും എ സി ഒഴിവാക്കി പ്രവർത്തിക്കാവുന്നതാണ്. വായു സഞ്ചാരമുള്ള ഹാളോ തുറന്ന പ്രദേശമോ ആയിരിക്കണം ഇതിനായി തെരഞ്ഞെടുക്കേണ്ടത്. ഒരേ സമയം 20പേരിൽ കുടുതൽ അനുവദിക്കുന്നതല്ല.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമവും ടൂറിസം മന്ത്രാലത്തിന്റെ മാർഗനിർദ്ദേശങ്ങളും അനുസരിച്ച് വിനോദ സഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങൾ തുറന്നു പ്രവർത്തിക്കാം. വാക്സിൻ എടുത്തവർക്കും ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്കുമായിരിക്കും പ്രവേശനം.