തിരുവനന്തപുരം: ഐ.സി.ഡി.എസ്. പ്രോജക്ടുകളില്‍ 1000 ദിന പരിപാടി നടപ്പാക്കുന്നതിന് വനിത ശിശുവികസന വകുപ്പ് 66 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഗര്‍ഭാവസ്ഥയിലെ 9 മാസം മുതല്‍ കുട്ടിയ്ക്ക് 2 വയസ് തികയുന്നതുവരെയുള്ള ദിനങ്ങള്‍ കുട്ടിയുടെ സമഗ്ര വളര്‍ച്ചയില്‍ അതീവ പ്രാധാന്യമുള്ളതാണ്. കുട്ടിയുടെ ശരിയായ വളര്‍ച്ചയ്ക്കും വികാസത്തിനും ആദ്യ ആയിരം ദിനങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതുമുണ്ട്. ഇത് മുന്നില്‍ കണ്ടാണ് ആദ്യ 1000 ദിന പരിപാടി ആവിഷ്‌കരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

അട്ടപ്പാടി മേഖലയില്‍ മാത്രം ഉണ്ടായിരുന്ന പദ്ധതി 10 ഐ.സി.ഡി.എസ്. പ്രോജക്ടുകളില്‍ കൂടി നടപ്പിലാക്കി വരുന്നു. ഐ.സി.ഡി.എസ്. വെള്ളനാട് (തിരുവനന്തപുരം), റാന്നി അഡീഷണല്‍ (പത്തനംതിട്ട), മുതുകുളം (ആലപ്പുഴ), ദേവികുളം അഡീഷണല്‍ (ഇടുക്കി), ഈരാറ്റുപേട്ട (കോട്ടയം), തളിക്കുളം (തൃശൂര്‍) നിലമ്ബൂര്‍ അഡീഷണല്‍ (മലപ്പറം), മാനന്തവാടി (വയനാട്), ഇരിട്ടി (കണ്ണൂര്‍), കാസര്‍കോട് അഡീഷണല്‍ (കാസര്‍കോട്) എന്നിവിടങ്ങളില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഗര്‍ഭിണികള്‍ക്ക് മെഡിക്കല്‍ ക്യാമ്ബ്, ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും തെറാപ്യൂട്ടിക് ഫുഡ് വിതരണം തുടങ്ങിയ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വരുന്നതായി മന്ത്രി അറിയിച്ചു..