സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്ത് മീഡിയാ വൺ ചാനൽ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധിപറയും. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് വിധിപറയുക. നേരത്തെ ചാനൽ നൽകിയ ഹർജി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു.

ചാനലിൽ സംപ്രേഷണം ചെയ്യുന്നത് രാജ്യവിരുദ്ധ ഉള്ളടക്കങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ച് ഹർജി തള്ളിയത്. ഇതേ കാരണം ഉയർത്തിക്കാട്ടി ഡിവിഷൻ ബെഞ്ചും ഹർജി തള്ളാൻ സാദ്ധ്യതയുണ്ട്. അങ്ങിനെയെങ്കിൽ മാനേജ്‌മെന്റ് സുപ്രീംകോടതിയെ സമീപിച്ചേക്കും. മാദ്ധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്, മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ, കേരള പത്രപ്രവർത്തക യൂണിയൻ എന്നിവരാണ് സംപ്രേഷണ വിലക്കിനെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. സുപ്രീംകോടതി അഭിഭാഷകനായ ദുഷ്യന്ത് ദാവെയാണ് ചാനലിനായി വാദിക്കുന്നത്.

രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ മീഡിയാ വണ്ണിന് സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയത്. ഈ റിപ്പോർട്ടുകൾ ശരിവെച്ച സിംഗിൾ ബെഞ്ച് സംപ്രേഷണ വിലക്ക് നീക്കാൻ സാദ്ധ്യമല്ലെന്ന് അറിയിക്കുകയായിരുന്നു.