കോട്ടക്കല്‍: ഷോറൂമിലെ കാർ സ്പീഡോമീറ്റര്‍ വിച്ഛേദിച്ച് ഒാടിച്ചത് മോട്ടോര്‍ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് വിഭാഗം പിടികൂടി. ലക്ഷം രൂപ പിഴ ചുമത്തി. തിരൂരില്‍നിന്ന് പെരിന്തല്‍മണ്ണയിലേക്ക് ഓടിച്ചു കൊണ്ടുപോകുന്നതിനിടെ കോട്ടക്കലിലാണ് വാഹനം മോട്ടോര്‍ വാഹന വകുപ്പിന്‍റെ പിടിയിലായത്.

ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഓഫ് രജിസ്ട്രേഷനില്ലാതെ (ടി.സി.ആർ) ഡീലര്‍ കാർ നിരത്തില്‍ ഇറക്കുമ്പോള്‍ ആവശ്യമായ രേഖകള്‍ വാഹനത്തിന് ഉണ്ടായിരുന്നില്ല. ടി.സി.ആര്‍ ഇല്ലാതെയാണ് വാഹനമോടിച്ചിരുന്നത്. അസ്സല്‍ ടി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വാഹനം ഒരു ഷോറൂമില്‍നിന്ന് മറ്റൊന്നിലേക്ക് മാറ്റാന്‍ പാടില്ല എന്നാണ് ചട്ടം. വിശദ പരിശോധനയില്‍ വാഹനത്തിന്‍റെ സ്പീഡോമീറ്റര്‍ വിച്ഛേദിച്ചതായും കണ്ടെത്തി.

വാഹനം എത്ര കിലോമീറ്റര്‍ ഓടിയാലും സ്പീഡോമീറ്ററില്‍ നിലവിലുള്ള കിലോമീറ്ററില്‍ കൂടുകയില്ല. ഇത്തരത്തിലുള്ള വാഹനങ്ങള്‍ ഡീലര്‍മാരുടെ വ്യക്തിഗത ആവശ്യങ്ങള്‍ക്കും ടെസ്റ്റ് ഡ്രൈവുകള്‍ക്കുമാണ് ഉപയോഗിക്കുന്നത്. ഇക്കാര്യം ഉപഭോക്താവിനെ അറിയിക്കാതെ പുതിയ വാഹനമായി വില്‍ക്കാനുള്ള സാധ്യതയുമുണ്ടെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 

എന്‍ഫോഴ്സ്മെന്‍റ് ആര്‍.ടി.ഒ എസ്. പ്രദീപിന്‍റെ നിര്‍ദേശാനുസരണം എം.വി.ഐ സജി തോമസിന്‍റെ നേതൃത്വത്തില്‍ എ.എം.വി.ഐമാരായ ഷൂജ മാട്ടട, ഷബീര്‍ പാക്കാടന്‍ എന്നിവരാണ് വാഹനം പിടികൂടിയത്.