വർഷങ്ങൾക്ക് മുമ്പ് മോക്ഷ്ടിക്കപ്പെട്ട ഇതിഹാസ ചിത്രകാരൻ പാബ്ലോ പിക്കാസോയുടെ അപൂർവ ചിത്രം കണ്ടെത്തി. ഏതെൻസ് നാഷണൽ ഗ്യാലറിയിൽ ഒൻപത് വര്ഷം മുമ്പ് നടന്ന മോക്ഷണത്തിനിടെ നഷ്‌ടമായ വുമൺസ് ഹെഡ് എന്ന ചിത്രമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.

ഡച്ച് ചിത്രകാരനായ പീറ്റ് മൊന്‍ഡ്രൈനിന്റെ വിന്‍ഡ് മില്‍ എന്ന ചിത്രവും ഇതിനോടൊപ്പം കണ്ടെത്തിയിട്ടുണ്ട്. 2012 ൽ ഏതെൻസ് നാഷണൽ ഗ്യാലറിയിൽ നിന്ന് മൂന്ന് ചിത്രങ്ങളാണ് കളവ് പോയത്. ചിത്രങ്ങൾ അവയുടെ ഫ്രെയിമുകളിൽ നിന്ന് വേർപ്പെടുത്തിയാണ് മോഷ്ടിച്ചിരുന്നത്. മൂന്നാമത്തെ ചിത്രം മോഷ്ടാക്കൾ ഉപേക്ഷിച്ച നിലയിൽ പോലീസ് പിന്നീട് കണ്ടെത്തിയിരുന്നു.

വലിയ സുരക്ഷാ സജ്ജീകരണങ്ങളും സുരക്ഷാ ജീവനക്കാരും മ്യൂസിയത്തിൽ ഉണ്ടായിരുന്നു. ഇവരെ മാറി കടന്ന് കേവലം ഏഴ് മിനിറ്റ് കൊണ്ടാണ് മോഷ്ടാക്കൾ ചിത്രങ്ങളുമായി കടന്ന് കളഞ്ഞത്. ആഗോള തലത്തിൽ വൻ ശ്രദ്ധ പിടിച്ചപ്പറ്റിയ ഒരു സംഭവമായിരുന്നു ഇത്. അന്വേഷണങ്ങൾ പ്രഖ്യാപിച്ചെബിക്കിലും മോഷ്ടാക്കളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതിനിടെ ചിത്രങ്ങള്‍ രണ്ടും രാജ്യത്ത് തന്നെ ഉണ്ട് എന്ന് തങ്ങള്‍ വിശ്വസിക്കുന്നതായി മാസങ്ങള്‍ക്ക് മുന്‍പ് ഗ്രീക്ക് പോലീസ് വ്യക്തമാക്കിയിരുന്നു.

പിക്കാസോ തന്നെയാണ് 1949 ൽ ചിത്രങ്ങൾ മ്യൂസിയത്തിന് സമ്മാനിച്ചത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരച്ച ചിത്രത്തില്‍ പിക്കാസോയുടെ ഒപ്പും രേഖപ്പെടുത്തിയിട്ടുണ്ട്. നാസികള്‍ക്കെതിരായ ഗ്രീക്ക് ജനതയുടെ ചെറുത്തുനില്‍പ്പിനോടുള്ള ബഹുമാന സൂചകമായാണ് താന്‍ ഈ ചിത്രം സമ്മാനിക്കുന്നതെന്നും പിക്കാസോ അന്ന് പറഞ്ഞിരുന്നു