തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ നിലപാട് വീണ്ടും കടുപ്പിച്ച് കേരള സെനറ്റ് അംഗങ്ങള്‍. വൈസ് ചാന്‍സിലര്‍ നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമെന്നാണ് സെനറ്റിന്റെ വാദം. ഇത് സംബന്ധിച്ച് ആഗസ്റ്റില്‍ പാസാക്കിയ പ്രമേയം സെനറ്റ് യോഗം വീണ്ടും പാസാക്കി. പഴയ പ്രമേയത്തില്‍ ഭേദഗതി വരുത്താതെയാണ് അംഗീകരിച്ചിരിക്കുന്നത്. 

നിലവിലെ സെര്‍ച്ച കമ്മിറ്റിക്ക് നിയമപരമായ നിലനില്‍പ്പില്ലെന്നും നോട്ടിഫിക്കേഷന്‍ പിന്‍വലിക്കണം എന്നുമാണ് ഗവര്‍ണറോടുള്ള അഭ്യര്‍ത്ഥന. നിയമപരമായി സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണമെന്നും പ്രമേയം ചാന്‍സിലര്‍ക്ക് എതിരല്ലെന്നും കേരള സെനറ്റ് അംഗങ്ങള്‍ പറയുന്നു.

സെനറ്റിലെ 57 പേരില്‍  50 ഇടത് അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു. ഗവര്‍ണ്ണര്‍ സെര്‍ച്ച് കമ്മിറ്റി പിന്‍വലിച്ചാല്‍ മാത്രം സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കും. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഇതില്‍ ഇല്ലെന്നും അംഗങ്ങള്‍ പറയുന്നു.