കോൽക്കത്ത: കറന്‍സി നോട്ടുകളിൽ മഹാത്മാ ഗാന്ധിയുടെ ചിത്രം ഒഴിവാക്കി നേതാജിയുടെ ചിത്രം സ്ഥാപിക്കണമെന്നതടക്കമുള്ള വിവാദ പ്രസ്താവനകൾ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള ഹിന്ദു മഹാസഭയുടെ നീക്കങ്ങളുടെ ഭാഗമെന്ന് സൂചന.
കറൻസി നോട്ടുകളിൽ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ചിത്രം വയ്ക്കണമെന്ന് അഖിൽ ഭാരത് ഹിന്ദു മഹാസഭ(എബിഎച്ച്എം) ബംഗാൾ ഘടകം വെള്ളിയാഴ്ച ആവശ്യപ്പെട്ടിരുന്നു. ഈ പ്രസ്താവന നടത്തി മണിക്കൂറുകൾക്കകം 2023-ലെ പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുമെന്ന പ്രഖ്യാപനം വന്നതോടെ സംഘടനയുടെ രാഷ്ട്രീയ അണിയൊരുക്കം വ്യക്തമായി.
ബിജെപിക്കും തൃണമൂൽ കോൺഗ്രസിനും ഹിന്ദു സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ സാധിക്കുന്നില്ലെന്നും സംസ്ഥാനത്തെ ബലപ്പെടുത്താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും എബിഎച്ച്എം അറിയിച്ചു. തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്നും സംഘടന അവകാശപ്പെട്ടു.
നേരത്തെ ദുർഗാ പൂജ വേദിയിൽ മഹാത്മാ ഗാന്ധിയുടെ രൂപസാദൃശമുള്ള മഹിഷാസുര കോലം സ്ഥാപിച്ചത് സംഘടനയെ വിവാദത്തിലാക്കിയിരുന്നു. എന്നാൽ രൂപസാദൃശ്യം യാദൃശ്ചികമാണെന്നും സംഘടന ഗാന്ധിജിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും നേതാക്കൾ വ്യക്തമാക്കിയിരുന്നു.



