വിദേശത്ത് ജോലി ചെയ്യുന്നവർക്ക് വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഷീൽഡ് മാത്രമാണ് വിദേശത്ത് അംഗീകരിച്ച വാക്സിൻ എന്നും അത് വിദേശത്ത് ജോലി ചെയ്യുന്നവർക്ക് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തിൽ ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ട് കേന്ദ്രം വേണ്ട നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഷീൽഡാണ് വിദേശത്ത് അംഗീകരിച്ച വാക്സിൻ. കൊവിഷീൽഡ് ആദ്യ ഡോസ് എടുത്ത് 84 ദിവസങ്ങൾക്കു ശേഷം മാത്രമേ രണ്ടാമത്തെ ഡോസ് നൽകാവൂ എന്നാണ് ഇപ്പോഴുള്ള നിലപാട്. 84 ദിവസത്തിനുള്ളിൽ വിദേശത്ത് ജോലി ചെയ്യുന്ന ആൾക്ക് തിരിച്ച് പോവുകയാണെങ്കിൽ അയാൾക്ക് രണ്ടാം ഡോസ് എടുക്കാൻ കഴിയില്ല. രണ്ടാമത്തെ ഡോസ് എടുത്ത് തിരികെ പോയാൽ, 84 ദിവസത്തിനുള്ളിൽ തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന നിബന്ധന ഉണ്ടെങ്കിൽ ജോലി നഷ്ടപ്പെടും. ഈ സാഹചര്യത്തിൽ 84 ദിവസം എന്നത് എങ്ങനെ ഇളവ് ചെയ്യാമെന്ന് പരിശോധിക്കും. കേന്ദ്രസർക്കാർ തന്നെ ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുന്നുണ്ട്. ഇക്കാര്യത്തിൽ എത്ത്രയും വേഗം തീരുമാനം എടുക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.



