സ്വകാര്യ ആവശ്യത്തിനായി വിദേശത്ത് നിന്ന് സംഭാവനയായി ലഭിക്കുന്ന ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയത് സുപ്രിംകോടതി സ്റ്റേ ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

നാലാഴ്ചയ്ക്കകം കേന്ദ്രം നിലപാട് അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ജൂണ്‍ എട്ടിലെ ജി.എസ്.ടി കൗണ്‍സിലില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ അറിയിച്ചു. നികുതി ചുമത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. സംഭാവനയെന്ന മട്ടില്‍ ഇറക്കുമതി ചെയ്യുന്ന ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ക്ക് പന്ത്രണ്ട് ശതമാനം ഐജിഎസ്ടി ഏര്‍പ്പെടുത്തി മെയ് ഒന്നിനാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറങ്ങിയത്.