തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ യൂടൂബ് ചാനല്‍ വഴി അസഭ്യ, അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയ വിജയ് നായരെ കരി ഓയില്‍ ഒഴിച്ച്‌ മര്‍ദ്ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നീ ആക്ടിവിസ്റ്റുകളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനാല്‍ അറസ്റ്റും റിമാന്‍ഡും ഒഴിവാക്കാന്‍ മറ്റ് മാര്‍ഗമില്ലന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. എന്നാല്‍ ക്രിമിനലുകളല്ലന്നും സ്ത്രീകളാണന്നുമുള്ള പരിഗണനയോടെ തുടര്‍ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ തമ്ബാനൂര്‍ പൊലീസ് മൂവരുടെയും വീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടത്താനായിട്ടില്ല.

സെപ്റ്റംബര്‍ 26ന് തിരുവനന്തപുരം സ്റ്റാച്യു ജംഗ്ഷന് സമീപം വിജയ് നായര്‍ താമസിക്കുന്ന ലോഡ്ജിലെത്തിയാണ് മൂന്ന് സ്ത്രീകളും കൂടി ഇയാളെ കൈകാര്യം ചെയ്തത്. കരി ഓയില്‍ ഒഴിക്കുകയും ചൊറിയണ പ്രയോഗിക്കുകയും മുഖത്തടിക്കുകയും ചെയ്തിരുന്നു. സ്ത്രീകള്‍ക്കെതിരായ അശ്ലീല പ്രചാരണങ്ങള്‍ നടത്തിയിരുന്ന വിജയ് നായരുടെ മൊബൈല്‍ ഫോണും ലാപ്പ് ടോപ്പും പിടികൂടി ഇവര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് പറഞ്ഞ കോടതി ഭാഗ്യലക്ഷ്മിക്കും ദിയയ്ക്കും ശ്രീലക്ഷ്മിക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിയത്. ഇവര്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് നിയമം കയ്യിലെടുക്കാനുള്ള പ്രേരണയായി മാറിയേക്കാമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.