തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 817 കോടി രൂപ. നിയമസഭയില്‍ കെ.ജെ മാക്‌സി എംഎല്‍എ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ധനമന്ത്രി കെ.എന്‍.ബാലഗോപാലാണ് മറുപടി നല്‍കിയത്.

ജൂലൈ 30 വരെയുള്ള കണക്ക് പ്രകാരം 817.50 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്. എന്നാല്‍ ഇതില്‍ 29.29 കോടി രൂപ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ വാക്‌സിന്‍ വാങ്ങാനായി ചെലവഴിച്ചത്. 13,42,540 ഡോസ് വാക്‌സിന്‍ സര്‍ക്കാര്‍ നേരിട്ട് സംഭരിച്ചതാണ്. ഇതില്‍ 8,84,290 ഡോസ് വാക്‌സിന്റെ വില മാത്രമാണ് ഇതുവരെ നല്‍കിയിട്ടുള്ളത്.

ഈ സാമ്ബത്തിക വര്‍ഷം കൊറോണ പ്രതിരോധ സാമഗ്രികള്‍ സംഭരിക്കാന്‍ 324 കോടി രൂപയാണ് കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന് സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. പിപിഇ കിറ്റ്, കൊറോണ പരിശോധനാ കിറ്റ് വാക്‌സിന്‍ എന്നിവ സംഭരിക്കുന്നതിനായി 318.2747 കോടി രൂപ ഇതില്‍ നിന്നും ചെലവഴിച്ചതായും ധനമന്ത്രി വ്യക്തമാക്കി.