വാഷിംഗ്ടണ്‍: ആഴ്ചയില്‍ മൂന്നുദിവസമെങ്കിലും ഓഫീസില്‍ ജോലിക്കെത്തണമെന്ന ടെക്ഭീമന്‍ ‘ആപ്പിളിന്റെ’ നിര്‍ദേശത്തിനെതിരേ ജീവനക്കാരുടെ കൂട്ടായ്മ രംഗത്തെത്തി. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്നാണ് വര്‍ക്ക് ഫ്രം ഹോം പദ്ധതി നടപ്പാക്കിയത്. അടുത്ത മാസംമുതല്‍ ആഴ്ചയില്‍ മൂന്നുദിവസം നിര്‍ബന്ധമായും ഓഫീസില്‍ ഹാജരാകണമെന്നാണ് കമ്പനി നിര്‍ദേശിക്കുന്നത്.

ചൊവ്വ, വ്യാഴം ദിവസങ്ങളും ജീവനക്കാരന് ഇഷ്ടമുള്ള ഏതെങ്കിലുമൊരു ദിവസവും ഓഫീസിലെത്തി ജോലിചെയ്യണമെന്നാണ് കമ്പനി നിര്‍ദേശിച്ചിരിക്കുന്നത്. ‘ആപ്പിള്‍ ടുഗെദര്‍’ എന്ന പേരിലുള്ള കൂട്ടായ്മയാണ് ഇതിനെതിരേ പ്രതികരണം തയാറാക്കി ജീവനക്കാര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത്.

വീട്ടിലിരുന്ന് ജോലി ചെയ്തിട്ടും തങ്ങളുടെ പ്രവര്‍ത്തനക്ഷമതയില്‍ ഒരു കുറവുണ്ടായിട്ടില്ലെന്നും തൊഴിലാളികള്‍ പറയുന്നു. ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം തുടരുകയാണ്. ഓഫീസില്‍ വരുന്നതിനായി നിര്‍ബന്ധിക്കുന്ന ആപ്പിളിന്റെ നിലപാടില്‍ ഒരു വിഭാഗം തൊഴിലാളികള്‍ അനുകൂലിക്കുന്നില്ല.