തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തായ വിഷ്ണു സോമസുന്ദരത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ സിബിഐ അന്വേഷണം നടത്തി. വിഷ്ണു സോമസുന്ദരത്തിന് 50 ലക്ഷം രൂപ ബാലഭാസ്‌കര്‍ നല്‍കിയതായി സിബിഐ കണ്ടെത്തി. ഈ പണം സ്വര്‍ണക്കടത്തില്‍ നിക്ഷേപിച്ചുവെന്ന് അന്വേഷണ സംഘത്തിന് സംശയമുണ്ട്.

ബാലഭാസ്‌കര്‍ സുഹൃത്തുക്കളായ വിഷ്ണു സോമസുന്ദരത്തിനും പ്രകാശന്‍ തമ്പിക്കും സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്ന് മുന്‍പ് കേസന്വേഷിച്ച ക്രൈംബ്രാഞ്ചും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ അന്വേഷണ സംഘവും ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി കൂടിയായ വിഷ്ണു സോമസുന്ദരത്തിന് 2018 മാര്‍ച്ചിലാണ് പണം നല്‍കിയത്. എന്നാല്‍ ഈ പണം വിഷ്ണു സോമസുന്ദരം തിരിച്ചുനല്‍കിയിട്ടില്ല. 50 ലക്ഷം രൂപ സ്വര്‍ണക്കടത്തിന് നിക്ഷേപിച്ചിട്ടുണ്ടോയെന്നാണ് സിബിഐ സംഘത്തിന്റെ സംശയം.

വിഷ്ണു സോമസുന്ദരത്തിന്റെയും പ്രകാശന്‍ തമ്പിയുടെയും മറ്റ് സ്വത്തുക്കള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. വിഷ്ണു സോമസുന്ദരത്തിന്റെയും പ്രകാശന്‍ തമ്പിയുടെയും നുണപരിശോധന കഴിഞ്ഞ ദിവസം സിബിഐ നടത്തിയിരുന്നു. കലാഭവന്‍ സോബിയെ നാളെ വീണ്ടും നുണപരിശോധനയ്ക്ക് വിധേയനാക്കും. ചില കാര്യങ്ങളില്‍ വ്യക്തത തേടിയാണ് വീണ്ടും നുണപരിശോധന നടത്തുന്നത്.