കൊച്ചി: വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിതരെ സഹായിക്കാൻ ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും കേന്ദ്രീകൃത സംവിധാനം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് പൊതുതാൽപ്പര്യ ഹർജിയുമായി കോടതിയെ സമീപിച്ച അഭിഭാഷകന് കേരള ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സർക്കാരിൽനിന്ന് മുൻകൂർ അനുമതിവാങ്ങാതെയുള്ള ഫണ്ടുശേഖരണം തടയണമെന്നാവശ്യപ്പെട്ട് കാസർകോട് സ്വദേശി അഡ്വ. സി. ഷുക്കൂറാണ് ഹർജിനൽകിയിരുന്നത്. ജസ്റ്റിസുമാരായ കെ.എ.ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാം കുമാർ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ ദുരിതാശ്വാസത്തിനായി സർക്കാരിലൂടെ അല്ലാതെ ശേഖരിക്കുന്ന ഫണ്ട് ഉദ്ദേശിച്ച ഗുണഭോക്താക്കളിൽ എത്തുന്നില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ഫണ്ട് ദുരുപയോഗം ചെയ്തതിന് കൃത്യമായ ഉദാഹരങ്ങളൊന്നും ചൂണ്ടിക്കാട്ടാൻ ഹർജിക്കാരന് ആയില്ല. ഫണ്ട് ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഹർജിക്കാരൻ ജില്ലാ ഭരണകൂടത്തെയോ നിയമപാലകരെയോ സമീപിച്ച് പരാതികളൊന്നും നൽകിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഹർജിക്കാരൻ ഇത്തരമൊരു നീക്കം നടത്തിയതെന്നും കോടതി വാക്കാൽ പറഞ്ഞു. കോടതിയുടെ സമയം പാഴാക്കിയെന്ന് ചൂണ്ടിക്കാട്ടിയും രൂക്ഷവിമർശനമുണ്ടായി.
വിവിധ സ്വകാര്യ വ്യക്തികളും സംഘടനകളും, പലപ്പോഴും മതപരമോ രാഷ്ട്രീയമോ ആയ ബാനറുകൾക്ക് കീഴിൽ, ശരിയായ ഉത്തരവാദിത്തമോ മാനേജ്മെന്റോ ഇല്ലാതെ കോടിക്കണക്കിന് രൂപ ശേഖരിച്ചുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് പിരിക്കുമ്പോൾ തന്നെയാണ് ഇത്തരത്തിൽ സമാന്തരമായ പിരിവ് നടക്കുന്നതെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി.
ഇരകൾക്ക് പ്രയോജനം കിട്ടുന്നതിനായി ഏതെങ്കിലും സ്വകാര്യവ്യക്തികൾ പിരിവ് നടത്തുന്നത് തടയുന്ന നിയമമുണ്ടോയെന്ന് അഭിഭാഷകനായ ഹർജിക്കാരനോട് കോടതി ആരാഞ്ഞു. ‘നിങ്ങളുടെ സുഹൃത്ത് ആശുപത്രിയിലാണെന്ന് കരുതുക.പണം ആവശ്യമായി വന്നാൽ നിങ്ങൾ പൊതുജനങ്ങളിൽനിന്നാണ് പണം കണ്ടെത്തുന്നത്. അതിന് എന്തെങ്കിലും നിയന്ത്രണമുണ്ടോ..അതെങ്ങനെയാണ് നിയമവിരുദ്ധ പ്രവർത്തനമാകുന്നത്’ കോടതി ചോദിച്ചു.
വിശ്വാസം അർപ്പിച്ച് നൽകുന്ന സംഭാവനകൾ ഇരകളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കേണ്ടത് അത് വാങ്ങുന്നവരുടെ ഉത്തരവാദിത്തമാണെന്നും കോടതി അഭിപ്രായപ്പെട്ടു. പൊതുതാൽപര്യ ഹർജി ഫയൽ ചെയ്യുന്നതിൽ ഹർജിക്കാരന്റെ അധികാരത്തെയും നിയമസാധുതയെയും കോടതി ചോദ്യം ചെയ്തു. ഹരജിക്കാരൻ സി.എം.ഡി.ആർ.എഫിന് വ്യക്തിപരമായി സംഭാവന നൽകിയിട്ടുണ്ടോയെന്നും ഇരകൾക്ക് പണം എത്താത്തതിൽ അദ്ദേഹത്തിന് സ്വകാര്യ പരാതിയുണ്ടോയെന്നും കോടതി ആരാഞ്ഞു.
ഭരണഘടനയുടെ 226-ാം അനുച്ഛേദം ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, ഹരജിക്കാരന് 25,000 രൂപ ചെലവ് ചുമത്തുകയും ചെയ്തു. ഈ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സി.എം.ഡി.ആർ.എഫ്.) നൽകുകയും ചെയ്തു.