ഡോ. ജോര്‍ജ് എം. കാക്കനാട്

ഹ്യൂസ്റ്റണ്‍: അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ വന്‍ കാറ്റാടിപാടങ്ങള്‍ സ്ഥാപിക്കാനൊരുങ്ങി ബൈഡന്‍ ഭരണകൂടം. പരിസ്ഥിതിക്ക് യോജിച്ച ഊര്‍ജോത്പാദനം ലക്ഷ്യമിട്ടാണ് ഈ നീക്കം. ഇതിനോടനുബന്ധിച്ച് കടലില്‍ ഇതിന് ആവശ്യമുള്ള സ്ഥലം കണ്ടെത്താനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞു. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി ഭാഗങ്ങളിലാണ് ഇതിനായി ആദ്യനിക്ഷേപം നടത്തുന്നത്. പുനരുപയോഗ ഊര്‍ജ്ജത്തിന്റെ പുതിയൊരു സ്രോതസ്സ് കണ്ടെത്തുകയെന്ന് ലക്ഷ്യത്തോടെ കിഴക്കന്‍ തീരത്ത് ഓഫ്‌ഷോര്‍ കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജം വ്യാപകമായി വികസിപ്പിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 2030 ഓടെ രാജ്യവ്യാപകമായി 30,000 മെഗാവാട്ട് ഓഫ്‌ഷോര്‍ വിന്‍ഡ് ടര്‍ബൈനുകള്‍ തീരദേശ സമുദ്രജലത്തില്‍ വിന്യസിക്കുകയെന്നതാണ് പദ്ധതി. ആ ലക്ഷ്യം കൈവരിക്കാന്‍ സഹായിക്കുന്നതിന്, അറ്റ്‌ലാന്റിക് തീരത്ത് നിന്ന് പദ്ധതികള്‍ അനുവദിക്കുന്നത് വേഗത്തിലാക്കുമെന്നും വികസനത്തിനായി ന്യൂയോര്‍ക്കിനും ന്യൂജേഴ്‌സിക്ക് സമീപവും ഇതിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തുമെന്നും ഭരണകൂടം അറിയിച്ചു. ‘കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണികളെ നേരിടുക മാത്രമല്ല, ദശലക്ഷക്കണക്കിന് ഉയര്‍ന്ന ശമ്പളമുള്ള, യൂണിയന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള അവസരമായി ഇത് മാറുകയും ചെയ്യുന്നു,’ വൈറ്റ് ഹൗസിന്റെ ദേശീയ കാലാവസ്ഥാ ഉപദേഷ്ടാവ് ഗിന മക്കാര്‍ത്തി പറഞ്ഞു. പ്രഖ്യാപനത്തിന്റെ ഭാഗമായി, ലോംഗ് ഐലന്‍ഡിനും ന്യൂജേഴ്‌സി തീരത്തിനുമിടയിലുള്ള ആഴം കുറഞ്ഞ ഒരു പ്രദേശം കാറ്റാടികള്‍ സ്ഥാപിക്കുന്നതിനായി ഭരണകൂടം നിശ്ചയിച്ചു. ഇത് കാറ്റാടി ഡെവലപ്പര്‍മാര്‍ക്ക് പുതിയ പാട്ടത്തിന് നല്‍കുന്നതിനുള്ള ആദ്യപടിയാണ്. 2035 ഓടെ 16,500 മെഗാവാട്ട് പുതിയ ഓഫ്‌ഷോര്‍ കാറ്റ് വൈദ്യുതി സംഭരിക്കാന്‍ ന്യൂയോര്‍ക്കും ന്യൂജേഴ്‌സിയും പ്രതിജ്ഞാബദ്ധമാണ്.

ഓഫ്‌ഷോര്‍ കാറ്റാടി പദ്ധതികള്‍ക്കായി 3 ബില്യണ്‍ ഡോളര്‍ ഫെഡറല്‍ വായ്പ ഗ്യാരന്റി നല്‍കാനും കാറ്റാടിപാടത്തിന്റെ നിര്‍മ്മാണത്തെ പിന്തുണയ്ക്കുന്നതിനായി രാജ്യത്തിന്റെ തുറമുഖങ്ങള്‍ നവീകരിക്കുന്നതില്‍ നിക്ഷേപിക്കാനും ഭരണകൂടം പദ്ധതിയിടുന്നു. ഹരിതഗൃഹവാതക ഉദ്‌വമനം കുറയ്ക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുമായി അടിസ്ഥാന സൗകര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാമ്പത്തിക പാക്കേജില്‍ ഈ പദ്ധതി ഉള്‍പ്പെടുത്തിയേക്കും. ഏകദേശം 3 ട്രില്യണ്‍ ഡോളറാണ് ഈ പാക്കേജിലുള്ളത്. ഓഫ്‌ഷോര്‍ കാറ്റാടിപാടം നിര്‍മ്മിക്കുന്നതിലൂടെ 44,000 പുതിയ ജോലികള്‍ ഈ മേഖലയില്‍ നിന്നും നേരിട്ട് സൃഷ്ടിക്കും. ഈ വന്‍ പദ്ധതി പ്രാവര്‍ത്തികമാകുമ്പോള്‍ ടര്‍ബൈനുകള്‍ നിര്‍മ്മിക്കുക, സ്ഥാപിക്കുക എന്നതില്‍ മാത്രം ഏകദേശം 35000 പുതിയ പരോക്ഷ ജോലികള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കുകൂട്ടല്‍.

ട്രംപ് ഭരണത്തിന്‍ കാലതാമസം നേരിട്ട മാസാച്യൂസെറ്റ്‌സിലെ വൈന്‍യാര്‍ഡ് വിന്‍ഡ് പ്രൊജക്ടിന് പാരിസ്ഥിതിക അംഗീകാരം നല്‍കുന്നതില്‍ ഈ മാസം ബൈഡന്‍ ഭരണകൂടം സുപ്രധാന നടപടി സ്വീകരിച്ചിരുന്നു. 800 മെഗാവാട്ട് വൈദ്യുതി ഉല്‍പാദന ശേഷിയുള്ള 84 വലിയ വിന്‍ഡ് ടര്‍ബൈനുകള്‍ 2023 ഓടെ ഇവിടെ എത്തിക്കും. ഫെഡറല്‍ അവലോകനത്തിന് വിധേയമായ കിഴക്കന്‍ തീരത്തെ 13 ഓഫ്‌ഷോര്‍ കാറ്റാടി പദ്ധതികളിലൊന്നാണ് വൈന്‍യാര്‍ഡ് വിന്‍ഡ് പ്രൊജക്ട്. ഈ നിലയില്‍ 2030 ഓടെ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മാത്രം ഏകദേശം രണ്ടായിരത്തോളം ടര്‍ബൈനുകള്‍ കറങ്ങാന്‍ കഴിയുമെന്ന് ആഭ്യന്തര വകുപ്പ് കണക്കാക്കിയിട്ടുണ്ട്. ഈ പദ്ധതികള്‍ നിലവില്‍ വരുമ്പോള്‍ ഏകദേശം 78 ദശലക്ഷം മെട്രിക് ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നത് ഒഴിവാക്കാനാകും.

എന്നാല്‍, ‘ഹരിത ജോലികള്‍’ എന്ന പേരിലുള്ള ബൈഡന്റെ ഈത്തരം വാഗ്ദാനത്തില്‍ തങ്ങള്‍ക്ക് സംശയമുണ്ടെന്ന് റിപ്പബ്ലിക്കന്‍മാര്‍ പറഞ്ഞു. പുതിയ എണ്ണ, വാതക പാട്ടങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും കീസ്‌റ്റോണ്‍ എക്‌സ് എല്‍ പൈപ്പ്‌ലൈനിനുള്ള പെര്‍മിറ്റ് റദ്ദാക്കാനുമുള്ള അദ്ദേഹത്തിന്റെ മുന്‍ നീക്കങ്ങളെ അവര്‍ വിമര്‍ശിച്ചു, ഈ നീക്കങ്ങളാണ് തങ്ങളുടെ സംസ്ഥാനങ്ങളിലെ ജോലികള്‍ ഇല്ലാതാക്കാന്‍ കാരണമായതെന്ന് അവര്‍ ആരോപിച്ചു.
ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗത്തെ പിന്തുണയ്ക്കുന്ന ഒരു സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എനര്‍ജി റിസര്‍ച്ചിന്റെ പ്രസിഡന്റ് തോമസ് ജെ. പൈല്‍ പറഞ്ഞു, ‘തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഗവണ്‍മെന്റിന് താല്‍പ്പര്യമുണ്ടെങ്കില്‍, അവര്‍ ഊര്‍ജ്ജ ബിസിനസില്‍ നിന്ന് പൂര്‍ണ്ണമായും പുറത്തുപോകണം.’

ആയിരക്കണക്കിന് ടര്‍ബൈനുകള്‍ ഇപ്പോള്‍ തീരങ്ങളില്‍ സ്ഥിതിചെയ്യുന്ന യൂറോപ്പില്‍ ഒരു ദശാബ്ദത്തിലേറെയായി ഓഫ്‌ഷോര്‍ വിന്‍ഡ് പ്രൊജക്ടുകള്‍ പ്രവര്‍ത്തിക്കുന്നു. റോഡ് ഐലന്‍ഡിനും വിര്‍ജീനിയയ്ക്കും സമീപം രണ്ട് ചെറിയ കാറ്റാടി ഫാമുകള്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കയില്‍ സാങ്കേതികവിദ്യ വളരെ മന്ദഗതിയിലാണ്. ആദ്യകാല ഓഫ്‌ഷോര്‍ വിന്‍ഡ് പ്രൊപ്പോസലുകളിലൊന്നായ കേപ് വിന്‍ഡ്, കേപ് കോഡിലെ സമ്പന്ന നിവാസികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് വേണ്ടെന്നു വച്ചിരുന്നു, ഇത് അവരുടെ തീരദേശ കാഴ്ചകളെ ബാധിക്കുമെന്നും പ്രകൃതിയുടെ സ്വാഭാവികതയെ നശിപ്പിക്കുമെന്നുമായിരുന്നു പരാതി. അത് ഇപ്പോള്‍ മാറുകയാണ്. കണക്റ്റിക്കട്ട്, മേരിലാന്‍ഡ്, മസാച്യുസെറ്റ്‌സ്, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്, വിര്‍ജീനിയ എന്നിവയുള്‍പ്പെടെ വടക്കുകിഴക്കന്‍, മധ്യഅറ്റ്‌ലാന്റിക് മേഖലകളിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളില്‍ പലതും 2035 ഓടെ 25,000 മെഗാവാട്ടിലധികം ഓഫ്‌ഷോര്‍ വിന്‍ഡ് ഇലക്ട്രിസിറ്റ് വാങ്ങാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അമേരിക്കന്‍ ക്ലീന്‍ പവര്‍ അസോസിയേഷന്‍ വ്യക്തമാക്കുന്നു.

കാലാവസ്ഥാ വ്യതിയാനത്തെ പരിഹരിക്കുന്നതിന് കാറ്റും സൗരോര്‍ജ്ജവും പോലുള്ള പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്ന് കൂടുതല്‍ വൈദ്യുതി ലഭിക്കുന്നതിന് ഈ കിഴക്കന്‍ സംസ്ഥാനങ്ങള്‍ ലക്ഷ്യം വെച്ചിട്ടുണ്ട്. പക്ഷേ, കാലിഫോര്‍ണിയ പോലുള്ള സംസ്ഥാനങ്ങളേക്കാള്‍ കൂടുതല്‍ സൂര്യപ്രകാശം അവര്‍ക്ക് ലഭിക്കുന്നില്ല, മാത്രമല്ല കടല്‍ത്തീരത്ത് വിന്‍ഡ് ടര്‍ബൈനുകള്‍ക്ക് ഇടം കണ്ടെത്തുന്നത് പലപ്പോഴും ബുദ്ധിമുട്ടാണ്. ഇത് ഓഫ്‌ഷോര്‍ വിന്‍ഡ് ആകര്‍ഷകമാക്കുന്നു: സാങ്കേതികവിദ്യ ഇപ്പോഴും ചെലവേറിയതാണെങ്കിലും യൂറോപ്പില്‍ ചെലവ് കുറവാണ്. കിഴക്കന്‍ തീരത്ത് ഓഫ്‌ഷോര്‍ വിന്‍ഡ് പലപ്പോഴും ഉച്ചതിരിഞ്ഞ് വൈകുന്നേരങ്ങളില്‍ ഏറ്റവും ശക്തമാണ്, വൈദ്യുതി ആവശ്യം ഏറ്റവും ഉയര്‍ന്ന സമയമാണിത്.

ന്യൂജേഴ്‌സിക്കും ലോംഗ് ഐലന്‍ഡിനും ഇടയിലുള്ള പ്രദേശത്ത് കാറ്റാടി പദ്ധതികള്‍ നിര്‍മ്മിക്കുന്നതിന് ഫെഡറല്‍ പെര്‍മിറ്റിനായി അപേക്ഷിക്കാനുള്ള അവകാശം ഡെവലപ്പര്‍മാര്‍ക്ക് ലേലം ചെയ്യാന്‍ ഇപ്പോഴത്തെ ഈ പ്രഖ്യാപനം അനുവദിക്കും. ബ്യൂറോ ഓഫ് ഓഷ്യന്‍ എനര്‍ജി ഇത്തരത്തിലൊരു നിര്‍ദ്ദിഷ്ട വില്‍പന അറിയിപ്പ് പ്രസിദ്ധീകരിക്കും. 2021 ന്റെ അവസാനത്തിലോ 2022 ന്റെ തുടക്കത്തിലോ പാട്ട വില്‍പനയെക്കുറിച്ച് ആസൂത്രണം ചെയ്യുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.