ഇന്ന് നിശ്ചയിച്ചിരുന്ന റഷ്യ, ഉക്രൈന്‍ സമാധാന ചര്‍ച്ച നാളത്തേയ്ക്ക് മാറ്റി. യുക്രൈന്‍ പ്രതിനിധികള്‍ നാളെ ചര്‍ച്ചയ്‌ക്കെത്തും. പോളണ്ട്-ബെലാറസ് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുക. നാളത്തെ സമാധാന ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍ ഉള്‍പ്പടെയുള്ള പ്രധാന കാര്യങ്ങളില്‍ ധാരണയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യന്‍ പ്രതിനിധി സംഘത്തലവന്‍ വ്‌ളാദിമിര്‍ മെഡിന്‍സ്‌കിയാണ് ഇക്കാര്യത്തില്‍ റഷ്യയുടെ നിലപാട് അറിയിച്ചത്.

യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം ഏഴാം ദിവസം കടക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ 2000 സാധാരണക്കാര്‍ കൊല്ലപ്പെട്ട വിവരം പങ്കുവെച്ച് യുക്രൈന്‍ എമര്‍ജന്‍സി സര്‍വീസ് രംഗത്തെത്തിയിരുന്നു. ഗതാഗത സൗകര്യങ്ങള്‍, ആശുപത്രികള്‍, കിന്റര്‍ ഗാര്‍ട്ടനുകള്‍, വീടുകള്‍ എന്നിവയുള്‍പ്പെടെ നൂറുകണക്കിന് കെട്ടിടങ്ങള്‍ റഷ്യന്‍ സൈന്യം നശിപ്പിച്ചതായും യുക്രൈന്‍ ആരോപിച്ചു. യുക്രൈന്‍ സൈനികരുടേയും സ്ത്രീകളുടേയും കുട്ടികളുടേയും ജീവനുകള്‍ ഓരോ മണിക്കൂറിലും തങ്ങള്‍ക്ക് നഷ്ടപ്പെടുകയാണെന്നും എമര്‍ജന്‍സി സര്‍വീസ് വ്യക്തമാക്കി.

യുക്രൈന്‍ ജനതയ്ക്കെതിരായി സമ്പൂര്‍ണ നാശവും ഉന്മൂലനവും കൂട്ടക്കൊലയും റഷ്യ നടത്തുമെന്ന് തങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ലെന്ന് യുക്രൈന്‍ പറഞ്ഞു. ഇതിന് യുക്രൈന് മാപ്പ് നല്‍കാന്‍ കഴിയില്ലെന്നും എമര്‍ജന്‍സി സര്‍വീസ് മേയര്‍ ഇഹോര്‍ തെരെഖോവ് വ്യക്തമാക്കി. തെക്കന്‍ യുക്രൈനിയന്‍ നഗരമായ ഖേഴ്സണ്‍ റഷ്യന്‍ സായുധ സേന പിടിച്ചെടുത്തതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.