യുക്രെയിന്‍ അധിനിവേശം ആരംഭിച്ച്‌ അഞ്ചാം ദിവസം പിന്നിടുമ്ബോഴും ആക്രമണത്തില്‍ നിന്ന് പിന്തിരിയാനുള്ള ഭാവമില്ല റഷ്യന്‍ പ്രസിഡന്റ് പുടിന്.

കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളും തമ്മില്‍ ബലറൂസില്‍ നടത്തിയ സമാധാന ചര്‍ച്ചയും വിഫലമായതോടെ റഷ്യന്‍ പിന്‍മാറ്റത്തിനുള്ള പ്രതീക്ഷയും മങ്ങി. ഇനി ഏതുവിധേനയെയും യുക്രെയിന്‍ പിടിച്ചടക്കാന്‍ പുടിന്‍ മാരകമായ മാര്‍ഗങ്ങള്‍ അവലംബിക്കുമോയെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍.

ലോകത്തിലെ ഏറ്റവും വലിയ ആണവായുധ ശേഖരത്തിന് ഉടമകൂടിയാണ് റഷ്യ. കഴിഞ്ഞ ദിവസം ആണവ പ്രതിരോധ സേനയോട് സജ്ജമായിരിക്കാന്‍ വ്ലാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചത് ആശങ്കയോടെയാണ് ലോകം നോക്കി കാണുന്നത്. യുക്രെയിന്‍ വിഷയത്തില്‍ മറ്റ് രാജ്യങ്ങള്‍ ഇടപെട്ടാല്‍ വലിയ തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്ന് പുടിന്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. റഷ്യയുടെ ആണവായുധ ശേഖരത്തിന്റെ കൃത്യമായ കണക്ക് പുറംലോകത്തിന് അജ്ഞാതമാണെങ്കിലും പ്രതിരോധ മേഖലയെ നിരീക്ഷിക്കുന്ന സംഘടനകളുടെ കണക്കു പ്രകാരം റഷ്യയ്ക്കാണ് കൂടുതല്‍ ആണവായുധങ്ങള്‍. ആണവോര്‍ജ്ജം ലോകത്ത് ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന രാജ്യം കൂടിയാണ് റഷ്യ. 38 ന്യൂക്ലിയര്‍ പവര്‍ റിയാക്ടറുകള്‍ റഷ്യയിലുണ്ട്. സോവിയറ്റ് യൂണിയന്റെ വിഭജനത്തിന് പിന്നാലെ യുക്രെയിനും ആണവായുധങ്ങള്‍ ലഭിച്ചെങ്കിലും അത് റഷ്യയ്ക്ക് തിരികെ നല്‍കിയിരുന്നു. റഷ്യയുടെ പക്കല്‍ 6257 ആണവായുധങ്ങളുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇവയില്‍ 1600 എണ്ണം വിന്യസിക്കാന്‍ സദാ തയ്യാറാണെന്നതും ഭീഷണിയുയര്‍ത്തുന്നു. ഇവ കരയില്‍ നിന്നോ അന്തര്‍വാഹിനികളില്‍ നിന്നോ വിമാനങ്ങളില്‍ നിന്നോ വിക്ഷേപിക്കാവുന്നവയാണ്.

ചെറിയ സ്ഫോടനശേഷിയുള്ള ആണവായുധങ്ങള്‍ റഷ്യ പരീക്ഷിച്ചേക്കാമെന്ന അഭ്യൂഹങ്ങളും നിലനില്‍ക്കുകയാണ്. സാധാരണ ജനങ്ങളെ ബാധിക്കാത്ത തരത്തില്‍ സേനയെ ലക്ഷ്യം വച്ച്‌ ഇത്തരം ആയുധങ്ങള്‍ റഷ്യ വിക്ഷേപിക്കാനിടയുണ്ട്. ഇതില്‍ കുഴി ബോംബുകള്‍ മുതല്‍ സ്വയം നിയന്ത്രണ ശേഷിയുള്ള ടോര്‍പിഡോകള്‍ വരെയാകാനും സാദ്ധ്യതയുണ്ട്. മണിക്കൂറില്‍ 7000 മൈല്‍ ദൂരം വിക്ഷേപിക്കാന്‍ കഴിയുന്ന അവന്‍ഗാര്‍ഡ് മിസൈല്‍, ആണവായുധങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്ന സൂപ്പര്‍സോണിക് ടുപൊലെവ് ടു-160 വിമാനങ്ങള്‍, 7000 മൈല്‍ ദൂരത്തില്‍ വിക്ഷേപിക്കാന്‍ സാധിക്കുന്ന ബാലിസ്റ്റിക് മിസൈലായ ആര്‍ എസ്-24 യാര്‍സ്, 6000 മൈല്‍ ദൂരത്തില്‍ 20 മിസൈലുകള്‍ വിക്ഷേപിക്കാന്‍ ശേഷിയുള്ള കെ-549 അന്തര്‍വാഹിനി എന്നിവ റഷ്യയുടെ ആയുധശേഖരത്തിലെ വമ്ബന്‍മാരാണ്. സാത്താന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ബാലിസ്റ്റിക് മിസൈലുകള്‍ക്ക് വെറും ഇരുപത് മിനിട്ട് മതി ബ്രിട്ടനില്‍ എത്താന്‍. അമേരിക്കയില്‍ എത്താന്‍ മുപ്പത് മിനിട്ടും.