രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊറോണ ബാധിതരില്‍ പകുതിയില്‍ അധികം പേരും രോഗമുക്തരായെന്ന കണക്ക് പുറത്തുവിട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം. റിപ്പോര്‍ട്ട് അനുസരിച്ച്‌ 1.62 ലക്ഷം പേര്‍ ഇതുവരെ രോഗമുക്തരായി. അതായത് രോഗം സിഥിരീകരിച്ചതില്‍ 50.6 ശതമാനം. നിലവില്‍ രാജ്യത്ത് 1.49 ലക്ഷം ആക്ടീവ് കേസുകളാണ് ഉള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഭാരതത്തില്‍ ആകെ 57 ലക്ഷത്തോളം പരിശോധനകളാണ് നടത്തിയത്. കഴിഞ്ഞ ദിവസംമാത്രം ഒന്നര ലക്ഷം സാമ്ബിളുകള്‍ പരിശോധിക്കാനായെന്ന് ഐസിഎംആര്‍ വൃത്തങ്ങള്‍ പറഞ്ഞു. ദല്‍ഹിയില്‍ ഉള്‍പ്പെടെയുള്ള തീവ്രബാധിത പ്രദേശങ്ങളില്‍ പരിശോധനാ നിരക്ക് മൂന്നിരട്ടിയായി ഉയര്‍ത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വ്യക്തമാക്കിയിരുന്നു.
രാജ്യത്ത് ഇതുവരെ 3,20,922 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ 9,195 മരണങ്ങളും സ്ഥിരീകരിച്ചു. ഇത് കൊറോണ ബാധിതരുടെ എണ്ണത്തിന്റെ 2.87 ശതമാനമാണ്. രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. അമേരിക്ക, ബ്രസീല്‍, റഷ്യ എന്നി രാജ്യങ്ങളാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍.