വിശാഖപട്ടണം: ആശ്രമത്തിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മഠാധിപതി അറസ്റ്റിൽ. പതിനഞ്ചുകാരിയായ പെൺകുട്ടിയുടെ പരാതിയിൽ വിശാഖപട്ടണം വെങ്കോജിപ്പാലത്തുള്ള സ്വാമി ജ്ഞാനാന്ദ ആശ്രമം മേധാവി സ്വാമി പൂർണാനന്ദ (64) ആണ് പിടിയിലായത്. ആശ്രമത്തോട് ചേർന്ന് പ്രവർത്തിക്കുന്ന അനാഥാലയത്തിലെ കുട്ടിയാണ് പീഡനത്തിനിരയായത്.

സ്വാമി ജ്ഞാനാനന്ദ ആശ്രമത്തിൽ തടവിലാക്കി പീഡിപ്പിച്ചുവെന്ന് അനാഥയായ പെൺകുട്ടി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. രണ്ട് വർഷത്തിലേറെയായി പ്രതി ശാരീരിക പീഡനത്തിനിരയാക്കുകയാണ്. കഴിഞ്ഞ ഒരു വർഷമായി സ്വാമിയുടെ കിടപ്പുമുറിയിൽ വെച്ച് ക്രൂരമായ ബലാത്സംഗത്തിനിരയായി. മുറിയിൽ ചങ്ങലയിൽ ബന്ധിച്ചിരിക്കുകയായിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകി.

ആശ്രമത്തിൽ ശക്തമായ പീഡനങ്ങളാണ് നേരിടേണ്ടിവന്നത്. രണ്ട് സ്പൂൺ ഭക്ഷണം മാത്രമാണ് കഴിക്കാൻ നൽകിയിരുന്നത്. ആഴ്ചയിൽ ഒരിക്കൽ മാത്രമേ കുളിക്കാൻ അനുവദിച്ചിരുന്നുള്ളൂവെന്നും പെൺകുട്ടി പറഞ്ഞു. ജൂൺ 13ന് ഒരാളുടെ സഹായത്തോടെ ആശ്രമത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു.

ആശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി ഒരു സ്ത്രീയോട് പീഡന വിവരം വെളിപ്പെടുത്തുകയും സ്ത്രീ വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുമായി ബന്ധപ്പെടുകയും ചെയ്തു. തുടർന്നാണ് വിശാഖപട്ടണം പോലീസ് കേസെടുത്തത്. പോക്സോ അടക്കമുള്ള വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്ത പോലീസ് സ്വാമി പൂർണാനന്ദയെ അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കായി വിജയവാഡ സർക്കാർ ആശുപത്രിയിലേക്ക് അയച്ചു.

തനിക്കെതിരായ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്ന് സ്വാമി പറഞ്ഞു. ആശ്രമം സ്ഥിതി ചെയ്യുന്ന ഭൂമി തട്ടിയെടുക്കാൻ ചിലർ ശ്രമം നടത്തുന്നുണ്ടെന്നും അതിൻ്റെ ഭാഗമായി നടന്ന ഗൂഢാലോചനയാണ് കേസ് എന്നും സ്വാമി കൂട്ടിച്ചേർത്തു. ആശ്രമത്തിൽ നിന്ന് പെൺകുട്ടിയെ കാണാതായതിന് പിന്നാലെ ജൂൺ 15ന് തന്നെ ആശ്രമം അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നു. ചെറിയ പ്രായത്തിൽ തന്നെ മാതാപിതാക്കൾ മരിച്ചതോടെ ബന്ധുക്കൾ കുട്ടിയെ ആശ്രമത്തിലേക്ക് അയക്കുകയായിരുന്നു. 12 കുട്ടികൾ ആശ്രമത്തിൽ താമസിക്കുന്നുണ്ട്. അവരിൽ നാലുപേർ പെൺകുട്ടികളാണ്. ഇത് രണ്ടാം തവണയാണ് സ്വാമി പൂർണാനന്ദയ്ക്കെതിരെ പീഡന പരാതി ഉയരുന്നത്. 2011ൽ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഇയാൾ പിടിയിലായിരുന്നു.