മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് അധികാരം പിടിക്കാൻ കഴിയാതെ പോയത് സിപിഎം–ബിജെപി ഒത്തുകളി മൂലമെന്ന് മുൻ എംഎൽഎ കെ.എസ്.ശബരീനാഥൻ. 2017ലെയും ഇത്തവണത്തെയും വോട്ടുകണക്ക് നിരത്തിയാണ് ശബരിയുടെ ഈ ആരോപണം. നിസ്സാര വോട്ടുകൾക്കാണ് പലയിടങ്ങളിലും യുഡിഎഫ് സ്ഥാനാർഥികൾ തോറ്റത്. 35 വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 21 ഇടത്ത് എൽഡിഎഫ് വിജയിച്ചപ്പോൾ 14 ഇടങ്ങളിൽ യുഡിഎഫ് അട്ടിമറി വിജയം നേടി. ബിജെപിക്ക് അക്കൗണ്ട് തുറക്കാനായില്ല.

ശബരിയുടെ ഫെയ്സ്ബുക് കുറിപ്പിന്റെ പൂർണരൂപം

മട്ടന്നൂരിലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ചരിത്ര വിജയം യഥാർഥത്തിൽ മുനിസിപ്പാലിറ്റി ഭരണത്തിൽ കലാശിക്കേണ്ടതായിരുന്നു. കണക്കുകൾ പ്രകാരം 165 വോട്ടുകൾ കൂടി പിടിച്ചിരുന്നെങ്കിൽ മുനിസിപ്പാലിറ്റി ഭരണം യുഡിഎഫിലേക്ക് എത്തിയേനെ. എന്നാൽ ജനവികാരം മുൻകൂട്ടി അറിഞ്ഞുകൊണ്ട് പലയിടത്തും ബിജെപിയും മറ്റു സംഘടനകളുമായി സിപിഎം ധാരണയിലെത്തി. ഉദാഹരണത്തിന് സിപിഐഎം ഓഫിസ് സ്ഥിതി ചെയ്യുന്ന മട്ടന്നൂർ ടൗൺ (29) വാർഡിലെ റിസൾട്ട് നമുക്കൊന്ന് പഠിക്കാം

2017

യുഡിഎഫ്– 307

ബിജെപി– 221

എൽഡിഎഫ്– 188

2022

യുഡിഎഫ്-343

ബിജെപി-331

എൽഡിഎഫ് – 83

യുഡിഎഫ് സ്ഥാനാർഥി പ്രശാന്ത് കൂടുതൽ വോട്ട് നേടി വിജയിച്ചെങ്കിലും  എൽഡിഎഫ് വോട്ട് രണ്ടക്കത്തിൽ എത്തി. എൽഡിഎഫിന് 105 വോട്ട് കുറഞ്ഞപ്പോൾ ബിജെപിക്ക് 110 വോട്ട് കൂടി. ഇപ്പോൾ അന്തർധാര വ്യക്തമായില്ലേ? കേരളത്തിലെ എൽഡിഎഫ് തുടർഭരണത്തിൽ ബിജെപിക്ക് വ്യക്തമായിട്ടുള്ള പങ്കുണ്ട്. സമാനമായ രീതിയിൽ തുടർ പഞ്ചായത്തുകളിലും അന്തർധാര സജീവമാണ്. ഇതിനെയെല്ലാം അതിജീവിച്ച മട്ടന്നൂരിലെ ധീര പോരാളികൾക്ക് അഭിവാദ്യങ്ങൾ.