മോസ്‌കോ: യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തിന് പിന്നിലെ സൂത്രധാരന്‍ അലക്‌സാണ്ടര്‍ ഡുഗിന്റെ മകള്‍ ദാര്യ ഡുഗിന കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. മോസ്‌കോയുടെ പ്രാന്തപ്രദേശത്താണ് ഇന്നലെ കാര്‍ ബോംബ് സ്‌ഫോടനമുണ്ടായതെന്ന് ഇന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.

സ്‌ഫോടനവും കൊലപാതകവും ആരുടെയോ പദ്ധതിയായിരുന്നെന്ന് നിലവില്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം വ്യക്തമാക്കി. ശനിയാഴ്ച രാത്രി 9 നായിരുന്നു സ്‌ഫോടനം. കൊല്ലപ്പെട്ട ഡുഗിനയുടെ പിതാവ് അലക്‌സാണ്ടര്‍, യുക്രെയ്ന്‍ അധിനിവേശത്തിന്റെ സൂത്രധാരനെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ തലച്ചോറെന്നാണ് വിദേശകാര്യ മാഗസിന്‍ വിശേഷിപ്പിക്കുന്നത്.

യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് അമേരിക്കയും ഇംഗ്ലണ്ടും അലക്‌സാണ്ടര്‍ക്കും മകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. കൊലപാതകത്തിനുപിന്നില്‍ യുക്രെയ്‌നാണെന്ന് റഷ്യ ആരോപിച്ചു. എന്നാല്‍ യുക്രെയ്ന്‍ ആരോപണം നിഷേധിച്ചിട്ടുണ്ട്.