യുഎസും ഉക്രൈനും ജൂലൈ 13ന് പുതിയ സുരക്ഷാ കരാറിൽ ഒപ്പുവെക്കുമെന്ന് റിപ്പോർട്ട്. ഇറ്റലിയിൽ നടക്കുന്ന ഗ്രൂപ്പ് ഓഫ് സെവൻ ഉച്ചകോടിക്കിടെ ആണ് യുഎസും ഉക്രെയ്നും തമ്മിലുള്ള ഉഭയകക്ഷി സുരക്ഷാ കരാറിൽ പ്രസിഡൻ്റ് ജോ ബൈഡനും പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്കിയും ഒപ്പുവെക്കുക എന്നാണ് പുറത്തു വരുന്ന വിവരം. വൈറ്റ് ഹൗസ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
മരവിപ്പിച്ച റഷ്യൻ ആസ്തികളുടെ പിന്തുണയോടെ 50 ബില്യൺ ഡോളർ വരെ ഉക്രെയ്നിന് എങ്ങനെ നൽകാമെന്ന കാര്യത്തിലും ഗ്രൂപ്പിനായുള്ള ചർച്ചകൾ ധാരണയിലെത്തിയിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം. റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ്റെ യുദ്ധ യന്ത്രത്തിനെതിരെ പോരാടുന്നതിനായി ഉക്രെയ്നെ സഹായിക്കുന്നതിന്, രാജ്യത്തിന് പുറത്തുള്ള 260 ബില്യൺ ഡോളറിലധികം മരവിപ്പിച്ച റഷ്യൻ ആസ്തികൾ ഉപയോഗിക്കുന്നതിനുള്ള വഴികൾ സമ്പന്ന ജനാധിപത്യ രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘം ചർച്ച ചെയ്തിരുന്നു.
ഉച്ചകോടിക്ക് മുന്നോടിയായി കരാറിൻ്റെ നിയമപരമായ വ്യവസ്ഥകൾ അന്തിമമാക്കുന്നതിനുള്ള അന്തിമ സാങ്കേതിക ചർച്ചകൾ നടന്നിരുന്നു. അതേസമയം ഭാവിയിലെ ആക്രമണത്തെ തടയാൻ ഉക്രെയ്നിന് സ്വയം പ്രതിരോധിക്കാൻ കഴിയണം എന്നും എയർഫോഴ്സ് വണ്ണിലെ മാധ്യമപ്രവർത്തകരോട് പ്രഖ്യാപനം നടത്തിയ ബൈഡൻ്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ പ്രതികരിച്ചു.



