ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയ നേതാവിനെതിരെ കര്‍ശന നടപടിയുമായി ഡിഎംകെ. പാര്‍ട്ടി എംഎല്‍എയും എക്‌സിക്യുട്ടീവ് അംഗവുമായ കുക സെല്‍വത്തെയാണ് സസ്‌പെന്റ് ചെയ്തത്. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്നും പുറത്താക്കിയ ഇദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.

അതേസമയം, കുക സെല്‍വം ഡിഎംകെയില്‍ വഹിച്ചിരുന്ന എല്ലാ പദവികളില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ അറിയിച്ചു. അച്ചടക്ക ലംഘനത്തെത്തുടര്‍ന്നാണ് നടപടിയെന്നും സ്റ്റാലിന്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വെച്ച്‌ സെല്‍വം ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹം ബി.ജെ.പിയിലേക്ക് പോകുന്നു എന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.