കോഴിക്കോട് മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച കേസില്‍ പൊലീസില്‍ കീഴടങ്ങിയ അഞ്ച് ഡി വൈ എഫ് ഐ നേതാക്കളെയും കോടതി റിമാന്‍ഡ് ചെയ്തു. കോഴിക്കോട് ഫസ്റ്റ് ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇവരെ ഈ മാസം 20 വരെ വരെ റിമാന്‍ഡ് ചെയ്തത്. പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല.

പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഇവര്‍ കീഴടങ്ങിയത്. ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.അരുണ്‍, ഇരിങ്ങാടന്‍പള്ളി സ്വദേശികളായ കെ രാജേഷ്, എം കെ ആഷിന്‍, മായനാട് ഇയ്യക്കാട്ടില്‍ മുഹമ്മദ് ഷബീര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോഴിക്കോട് ജില്ലാ കോടതി തള്ളിയത്.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നില്‍ സംഭവം നടന്നത്. മെഡിക്കല്‍ കോളജിന്റെ പ്രധാന കവാടത്തില്‍ ജോലി ചെയ്യുകയായിരുന്ന മൂന്ന് സുരക്ഷാ ജീവനക്കാരെയും ദൃശ്യങ്ങളെടുത്ത മാധ്യമ പ്രവര്‍ത്തകനെയും ഡി വൈ എഫ് നേതാക്കളടങ്ങുന്ന സംഘം മര്‍ദിച്ചുവെന്നാണ് പരാതി.

മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെ കാണാനെത്തിയ ഡി വൈ എഫ് ഐ നേതാവിനെയും ഭാര്യയെയും സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇവര്‍ മടങ്ങി പോയതിനു പിന്നാലെ സ്ഥലത്തെത്തിയ ഡി വൈ എഫ് ഐ നേതാക്കളടങ്ങിയ സംഘം സുരക്ഷാ ജീവനക്കാരെ അക്രമിക്കുകയായിരുന്നു. രോഗികളെ സന്ദര്‍ശിക്കാന്‍ എത്തിയവര്‍ക്കും മര്‍ദനമേറ്റിരുന്നു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകന്‍ ഷംസുദ്ദീനും മര്‍ദനമേറ്റിരുന്നു.