വയനാട്: പനവല്ലിയെ വിറപ്പിച്ച കടുവയെ മയക്കുവെടിവെച്ച് വീഴ്ത്താൻ അനുമതി. മൂന്ന് കൂട്, 30 ക്യാമറകൾ തുടങ്ങിയ വനം വകുപ്പിന്റെ പരിശോധനയിലൊന്നും കുടുങ്ങാതെ വന്നോടെയാണ് മയക്കുവെടി വയ്ക്കാനുള്ള അനുമതി ലഭിക്കുന്നത്. രണ്ടുതവണയാണ് നാടിളക്കി തെരച്ചിൽ നടത്തിയത്. ഇതിലൊന്നും കടുവ കുടുങ്ങിയില്ല.

കൂട്ടിലൊഴികെ ബാക്കി എല്ലായിടത്തും കടുവ എത്തുകയും ചെയ്യുന്നു. വീടിനകത്തുവരെ കടുവ കയറിയ സംഭവമുണ്ടായി. ഇതിനുപിന്നാലെ നാട്ടുകാരുടെ പ്രതിഷേധത്തിന്റെ രൂപവും മാറി. സ്ഥിതി നാൾക്കുനാൾ രൂക്ഷമാകുന്നു എന്ന് വ്യക്തമാക്കുന്ന നോർത്ത് വയനാട് ഡിഎഫ്ഒയുടെ റിപ്പോർട്ട് സഹിതമാണ് വെടിവയ്ക്കാനുള്ള അനുമതി തേടി ഉത്തരമേഖലാ സിസിഎഫ് ശുപാർശ ചെയ്തത്. ഒടുവിൽ മയക്കുവെടി വയ്ക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കുകയായിരുന്നു.

കയമയും ഭാര്യയും വീടിന് പുറത്ത് ഇരിക്കുമ്പോഴാണ് മുരള്‍ച്ചയോടെ കടുവ എത്തിയത്. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇരയായ പട്ടിയെ ഓടിച്ചു കൊണ്ടാണ് കടുവ വന്നത്. വീടിന്റെ മുന്‍ഭാഗത്ത് ഇരിക്കുകയായിരുന്ന കയമയെയും ഭാര്യയെയും കണ്ടതോടെ ഇവരുടെ നേരെയും കടുവ അലറി അടുക്കുകയായിരുന്നു. ഓടിമാറാൻ പോലും സമയംകിട്ടുന്നതിനുമുമ്പ് കടുവ വീടിനകത്തേക്ക് കയറുകയായിരുന്നു. കയമയുടെ ഭാര്യയുടെ തലക്കുമുകളിലൂടെയാണ് കടുവ അകത്തേക്ക് ചാടിപോയത്. അടുക്കള വരെ എത്തിയ കടുവ അല്‍പ്പസമയം കൊണ്ടുതന്നെ തിരച്ച് കോലായ വഴി പുറത്തിറങ്ങി ഇരുട്ടിലേക്ക് മറഞ്ഞു.