തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ കുറയുന്നതായി മന്ത്രി റോഷി അഗസ്റ്റിൻ. മുല്ലപ്പെരിയാർ – ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് അവലോകന യോഗശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ മാസം 10 വരെ 137.5 അടിയാണ് റൂൾ കർവ്. നിലവിൽ 134.85 അടിയാണ് ജലനിരപ്പ്. അതിനാൽ അണക്കെട്ട് തുറന്നു വിടേണ്ട സാഹചര്യമില്ല. അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ കുറവാണ്. ബുധനാഴ്ച വൈകുന്നേരം വരെ 2406 ക്യുസെക്സ് ജലം അണക്കെട്ടിലേക്ക് ഒഴുകിയെത്തി.
1867 ക്യുസെക്സ് ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. അതിനാൽ കാര്യമായ ജലം സംഭരിക്കുന്നില്ല. കഴിഞ്ഞ വർഷം ഇതേസമയം 136.3 അടി ജലമുണ്ടായിരുന്നു. ഇക്കുറി അത്രയും ജലമില്ല.
ബുധനാഴ്ച 2375.53 അടി വെള്ളമാണ് ഇടുക്കിയിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാലടിയിൽ അധികം ജലം ഇക്കുറി കൂടുതലുണ്ട്. ആകെ 10125.65 ലക്ഷം ഘന മീറ്റർ ജലമുണ്ട്. ഇടുക്കി അണക്കെട്ടിൽ സംഭരണശേഷിയുടെ 69 ശതമാനം മാത്രമേ നിറഞ്ഞിട്ടുള്ളൂ. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഈ മാസം 10 വരെ 2383 അടിയാണ് റൂൾ കർവ്. ഇടുക്കി അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്തും കാര്യമായ മഴയില്ല. അതിനാൽ അണക്കെട്ടിലേക്കുള്ള ജലത്തിന്‍റെ ഒഴുക്ക് കുറവാണെന്ന് മന്ത്രി പറഞ്ഞു.
നദികളിൽ നിന്ന് മണ്ണും ചെളിയും എക്കലും നീക്കിയതിനാൽ വെള്ളപ്പൊക്കം ഒരുപരിധി വരെ നിയന്ത്രിക്കാൻ സഹായിച്ചു. മൂന്നു കോടി ക്യുബിക് മീറ്ററിലധികം എക്കലും ചെളിയും നീക്കം ചെയ്യാനുണ്ടായിരുന്നു. ഇതിൽ ഒരു കോടി ക്യുബിക് മീറ്റർ നീക്കം ചെയ്തു. എല്ലാ വർഷവും ഫെബ്രുവരിയിൽ ഇതു തുടരുമെന്ന് മന്ത്രി പറഞ്ഞു.



