വയനാട്: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിൽ സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക് രേഖകൾ ലഭ്യമാകുന്ന ക്യാമ്പെയിന് തുടക്കമായി. ആദ്യ ദിനം ലഭ്യമാക്കിയത് 645 രേഖകളാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ചൂരല്‍മലയിലെ പൂങ്കാട്ടില്‍ മുനീറക്ക് പുതിയ ആധാര്‍ കാര്‍ഡ് ലഭ്യമാക്കിയാണ് സര്‍ട്ടിഫിക്കറ്റ് ക്യാമ്പയിന് തുടക്കം കുറിച്ചത്.
വിവിധ രേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ട ദുരന്തബാധിതര്‍ക്ക് പകരം രേഖകള്‍ നല്കാന് ദുരിതാശ്വാസ ക്യാമ്പുകളില്‍ ഒരുക്കിയ സര്‍ട്ടിഫിക്കറ്റ് ക്യാമ്പയിനിന്റെ ആദ്യ ദിനത്തില്‍ 265 പേര്‍ക്കായാണ് 645 അവശ്യ സേവന രേഖകള്‍ വിതരണം ചെയ്തത്. അവശ്യ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് രേഖകള്‍ വീണ്ടെടുക്കാന്‍ അവസരം ഒരുക്കുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. ജില്ലാ ഭരണകൂടത്തിന്റെയും ഐ.ടി മിഷന്റെയും നേതൃത്വത്തിലാണ് 12 ദുരിതാശ്വാസ ക്യാമ്പുകളിലായി ക്യാമ്പയിന് ആരംഭിച്ചത്.
മേപ്പാടി ഗവ ഹൈസ്കൂള്‍, മേപ്പാടി സെന്റ് ജോസഫ് യു.പി സ്കൂള്‍, മേപ്പാടി സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്കൂള്‍, മേപ്പാടി മൗണ്ട് താബോര്‍ സ്കൂള്‍, കോട്ടനാട് ഗവ യു.പി സ്കൂള്‍, കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി സ്കൂള്‍, കല്‍പ്പറ്റ ഡി-പോള്‍ പബ്ലിക് സ്കൂള്‍, ഡബ്ല്യൂ.എം.ഒ കോളെജ് മുട്ടില്‍, ചുണ്ടേല്‍ ആര്.സി.എല്‍.പി സ്കൂള്‍, അരപ്പറ്റ സി.എം.സ്കൂള്‍, റിപ്പണ്‍ ഗവ സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളിലാണ് രേഖകള്‍ എടുത്തുനല്‍കിയത്.