കേരളത്തിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വി ഡി സതീശന് ഒപ്പം പി ടി തോമസിന്റെ പേരും പരിഗണിക്കുന്നു. വി ഡി സതീശന് എതിരെയുള്ള മുതിര്‍ന്ന നേതാക്കളുടെ സമ്മര്‍ദം ശക്തമായതോടെയാണ് പി ടി തോമസിനെയും പരിഗണിക്കുന്നത്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റരുതെന്ന് കമല്‍നാഥും ചിദംബരവും അടക്കമുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു.

ഇന്നലെ രാത്രിയോടെ ആണ് ഹൈക്കമാന്‍ഡ് നിയോഗിച്ച സംഘം കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് റിപ്പോര്‍ട്ട് കൈമാറിയത്. റിപ്പോര്‍ട്ടില്‍ കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ വി ഡി സതീശനും മുതിര്‍ന്ന നേതാക്കളുടെ പിന്തുണ രമേശ് ചെന്നിത്തലയ്ക്കും ആണെന്ന് വ്യക്തമാക്കി. പൊതുവില്‍ നേതൃത്വം പൂര്‍ണമായും മാറുമെന്ന താത്പര്യം ബോധ്യപ്പെട്ടതായാണ് നിരീക്ഷകരുടെ അഭിപ്രായം.

കമല്‍നാഥ്, പി ചിദംബരം, അംബികാ സോണി, ഹരീഷ് റാവത്ത് മുതലായവര്‍ ചെന്നിത്തലയെ മാറ്റുന്നത് ഉചിതമാകില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷയെ അറിയിച്ചു. രമേശിന്റെയും സതീശന്റെയും പേരില്‍ തര്‍ക്കം രൂക്ഷമായതോടെ ആണ് പി ടി തോമസിന്റെ പേര് സമവായമായി പരിഗണനയ്ക്ക് എത്തിയത്. ജനകീയ സമരങ്ങളിലെ സജീവ സാന്നിധ്യം എന്നതും അനുകൂല ഘടകം.

പ്രതിപക്ഷ നേതാവുമായി ബന്ധപ്പെട്ട വിഷയത്തില്‍ യുവ നേതൃത്വം വേണം എന്നാണ് രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം. ആശയ വിനിമയം പുരോഗമിക്കുകയാണെന്നും രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപനം ഉണ്ടാകും എന്നും എഐസിസി വക്താക്കള്‍ അറിയിച്ചു.