മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ നാളെ ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല. കോവിഡാനന്തര അസുഖങ്ങള്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയ രവീന്ദ്രന് വിദഗ്ധ പരിശോധന വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. എംആര്‍ഐ സ്കാന്‍ വേണമെന്നും മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചു.

സി എം രവീന്ദ്രന് പ്രതിരോധം തീര്‍ത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മൂന്നല്ല, 30 പ്രാവശ്യം നോട്ടീസ് നല്‍കിയാലും അസുഖം വന്നാല്‍ ചികിത്സിക്കേണ്ടി വരുമെന്ന് കടകംപള്ളി പറഞ്ഞു.

അതേസമയം രവീന്ദ്രന്‍റെ ആശുപത്രി വാസത്തില്‍ സംശയം പ്രകടിപ്പിച്ച്‌ കോണ്‍ഗ്രസ് രംഗത്തെത്തി. രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് നാടകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ആരോപിച്ചു. സി എം രവീന്ദ്രന്‍ കുറ്റം ചെയ്‍തിട്ടുണ്ടെങ്കില്‍ സംരക്ഷിക്കില്ലെന്നായിരുന്നു സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍റെ പ്രതികരണം. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടക്കട്ടേയെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.