മുംബൈ: മുംബൈയിലെ 70 കൊറോണ രോഗികളെ കാണാനില്ലെന്ന് ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. രോഗം സ്ഥിരീകരിച്ചതിന് ശേഷം രോഗികളായവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഇവരെ കണ്ടെത്താന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പോലീസിന്റെ സഹായം തേടി.

രോഗബാധ സ്ഥിരീകരിക്കപ്പെട്ടതിനു ശേഷം പലരെയും അധികൃതരുടെ കൈവശമുള്ള ഫോണ്‍ നമ്ബറിലോ അഡ്രസിലോ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും ഇതോടെയാണ് 70 ഓളം കൊറോണ രോഗികളെ കാണാനില്ലെന്ന് സ്ഥിരീകരിച്ചതെന്നും അധികൃതര്‍ പറഞ്ഞു. കാണാതായ ഒരു കോവിഡ് രോഗി പരിശോധനയ്ക്ക് വിധേയനാകുന്നതിന് മുമ്ബ് അധികൃതര്‍ക്ക് നല്‍കിയ ഫോണ്‍ നമ്ബര്‍ ഒരു ബിഎംസി ഉദ്യോഗസ്ഥന്റേത് ആയിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്.
നഗരത്തില്‍ രോഗബാധ രൂക്ഷമായ മലാഡ് പ്രദേശത്തുള്ളവരാണ് കാണാതായവരില്‍ മിക്കവരും. ഇവര്‍ അരൊക്കെയായി സമ്ബര്‍ക്കം പുലര്‍ത്തുന്നുണ്ടാകാം എന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് മുംബൈയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള മന്ത്രി അസ്‌ലം ഖാന്‍ പറഞ്ഞു.