ഭോപ്പാലിലെ ഡിബി മാളില്‍ ചില ജീവനക്കാര്‍ നമസ്‌കരിക്കുന്നതിനെതിരെ പ്രതിഷേധിച്ച് ഹനുമാന്‍ ചാലിസ ചൊല്ലി ബജ്റംഗ്ദള്‍. പ്രവര്‍ത്തകര്‍ മാളിന്റെ മധ്യഭാഗത്തുള്ള ഒരു എസ്‌കലേറ്ററിന് സമീപം നിലത്തിരുന്ന് ‘ജയ് ശ്രീ റാം’ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ഹനുമാന്‍ ചാലിസ ചൊല്ലുകയും ചെയ്തു.

ഡിബി മാളില്‍ ചിലര്‍ നമസ്‌കാരം നടത്തുന്നതായി കഴിഞ്ഞ ഒരു മാസമായി തങ്ങള്‍ക്ക് വിവരം ലഭിക്കുന്നുണ്ടെന്ന് പ്രതിഷേധക്കാര്‍ക്ക് നേതൃത്വം നല്‍കിയ ബജ്റംഗ്ദള്‍ നേതാവ് അഭിജിത്ത് സിംഗ് രാജ്പുത് പറഞ്ഞു. തങ്ങള്‍ ഇന്ന് അവിടെ എത്തിയപ്പോള്‍ 10 മുതല്‍ 12 വരെ ആളുകകള്‍ നമസ്‌കരിക്കുന്നത് കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധം ശക്തമായതോടെ ലോക്കല്‍ പൊലീസ് മാളിലെത്തി പ്രശ്നം രമ്യമായി പരിഹരിച്ചതായി അഡീഷണല്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ രാജേഷ് ബദൗരിയ പറഞ്ഞു. മതപരമായ ഒരു പ്രവര്‍ത്തനവും അനുവദിക്കില്ലെന്ന് മാള്‍ മാനേജ്മെന്റ് തീരുമാനിച്ചതായും പൊലീസ് പറഞ്ഞു.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശിലെ ലഖ്നൗവിലെ ഒരു മാളില്‍ സമാനമായ പ്രതിഷേധം നടന്നിരുന്നു. പിന്നീട് മാളില്‍ ഏതെങ്കിലും തരത്തിലുള്ള മതപരമായ പ്രാര്‍ത്ഥനകള്‍ നിരോധിച്ചുകൊണ്ടാണ് സംഭവം പരിഹരിച്ചത്.