കെ എം മാണിയെ അഴിമതിക്കാരനെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞതിനെ ചൊല്ലിയുള്ള വിവാദം അവസാനിപ്പിച്ചെങ്കിലും നിയമസഭ കയ്യാങ്കളി കേസില്‍ ജോസ്.കെ മാണി മൗനം തുടരുകയാണ്. എല്ലാം മുന്‍പ് പറഞ്ഞെന്ന വാദം ഉയര്‍ത്തിയാണ് ജോസ് വഴുതി മാറുന്നത്. അതുകൊണ്ടുതന്നെ എല്‍.ഡി.എഫില്‍ വരുംദിവസങ്ങളില്‍ ഇത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കാം.

ബാര്‍ കോഴ കേസ് വീണ്ടും സജീവ ചര്‍ച്ചയാകുമ്ബോള്‍ അന്ന് പ്രതിപക്ഷത്ത് ഉണ്ടായിരുന്ന നേതാക്കള്‍ ഉയര്‍ത്തിയ വാദം കൂടി വീണ്ടും സജീവമാകുകയാണ്. മാണിയെ അപമാനിച്ചതിന് മകന്‍ കൂട്ടുനില്‍ക്കുന്നു എന്നാണ് എതിരാളികളുടെ പ്രചാരണം. എന്നാല്‍ മാണിയുടെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തനുള്ള ശ്രമം വിലപ്പോവില്ലെന്ന് ജോസ് കെ. മാണി പ്രതികരിച്ചിട്ടുണ്ട്. പക്ഷേ പ്രതിപക്ഷം പ്രചാരണം ശക്തമാകുമ്ബോള്‍ ജോസ് കെ മാണിക്ക് ഇനിയും വിശദീകരിക്കേണ്ടിവരും. വിഷയത്തില്‍ മാധ്യമ ചര്‍ച്ചകളില്‍ പോലും പങ്കെടുക്കേണ്ട എന്നാണ് ജോസ് കെ മാണി നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അതുകൊണ്ടുതന്നെ അണികള്‍ക്കിടയിലെ ആശങ്ക പൂര്‍ണ്ണമായും മാറിയിട്ടില്ല. ആയതിനാല്‍ അണികളോ നേതാക്കളോ നിയമസഭ കയ്യാങ്കളിയില്‍ പ്രതികരണം നടത്തിയാല്‍ കേരള കോണ്‍ഗ്രസ് എമ്മിനെയും എല്‍.ഡി.എഫിനെയും അത് ഒരുപോലെ പ്രതിസന്ധിയിലാക്കും