ഇടുക്കി: മഴ കുറഞ്ഞതോടെ ഇടുക്കിയിലെ ജലനിരപ്പുയരുന്നതും സാവധാനത്തിലായി. ഇന്നലെ ഒരടി വെള്ളം മാത്രമാണ് അണക്കെട്ടിൽ കൂടിയത്. വെള്ളമില്ലാത്തതിനാൽ ജലവൈദ്യുത പദ്ധതികളിലെ ഉൽപ്പാദനം  കെഎസ്ഇബി പരമാവധി കുറച്ചിരിക്കുകയാണിപ്പോൾ. 2320  അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. അതായത് സംഭരണ ശേഷിയുടെ 22.74 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. 

കഴിഞ്ഞ വർഷം ഇതേസമയത്ത് സംഭരണശേഷിയുടെ 48 ശതമാനമായ 2353.66 അടി വെള്ളം ഇടുക്കിയിലുണ്ടായിരുന്നു. മഴ കനത്തതിനെ തുടർന്ന് രണ്ടാം തീയതി മുതൽ ജലനിരപ്പ് ഉയർന്നു തുടങ്ങിയിരുന്നു. ഇതു വരെ 13 അടി വെള്ളമാണ് കൂടിയത്.കഴിഞ്ഞ ദിവസങ്ങളിൽ മൂന്നടി വീതമുയർന്നിരുന്നത് ഇന്ന് രാവിലെ ആയപ്പോൾ ഒരടിയായി കുറഞ്ഞു. മഴ കുറഞ്ഞതോടെ ഡൈവേർഷൻ പദ്ധതികളിൽ നിന്നുൾപ്പെടെയെത്തുന്ന വെള്ളത്തിൻറെ അളവ് കുറഞ്ഞതാണ് കാരണം. 

വെള്ളം കുറഞ്ഞതോടെ ദിവസേന രണ്ടു ദശലക്ഷം യൂണിറ്റിൽ താഴെ വൈദ്യുതി മാത്രമാണിപ്പോൾ ഇടുക്കിയിൽ ഉൽപ്പാദിപ്പിക്കുന്നത്. ആറു ജനറേറ്ററുകൾ ഉപയോഗിച്ച് 18 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാം. മെയ് മാസത്തിൽ 14 ദശലക്ഷം യൂണിറ്റ് വരെയായിരുന്നു ഉൽപ്പാദനം. ഉപഭോഗം വല്ലാതെ വർദ്ധിക്കുന്ന സമയത്ത് ഒരു ജലറേറ്റർ മാത്രമാണ് ഇപ്പോൾ പ്രവർത്തിപ്പിക്കുന്നത്.  ഇടമലയാർ, ശബരിഗിരി എന്നീ പദ്ധതികളിലും ഉൽപ്പാദനം ഒരു ദശലക്ഷം യൂണിറ്റിൽ താഴെയാക്കി.