മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ വയനാട് സൗത്ത് ഡിഎഫ്ഒ പി രഞ്ജിത്ത് കുമാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസില്‍ ഹാജരായില്ല. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട് ഇഡി റജിസ്റ്റര്‍ ചെയ്ത കേസിലാണ് മൊഴി എടുക്കാന്‍ ഇ ഡി രഞ്ജിത് കുമാറിന് നോട്ടീസ് നല്‍കിയത്. രേഖകള്‍ സഹിതം രാവിലെ 11 മണിയോടെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനായിരുന്നു നിര്‍ദ്ദേശം .

ആരോപണത്തിന്റെ ആദ്യഘട്ടത്തില്‍ കേസ് അന്വേഷിച്ച് ഉദ്യോഗസ്ഥനാണ് സൗത്ത് ഡിഎഫ്ഒ പി രഞ്ജിത്ത് കുമാര്‍. തടിക്കടത്ത് മാഫിയയും ഉദ്യോഗസ്ഥരുമടക്കം മരം കൊള്ളയിലെ കള്ളപ്പണ ഇടപാടില്‍ പങ്കാളികളായി എന്നാണ് ഇഡിയുടെ നിഗമനം. മുട്ടില്‍ മരംമുറിക്കലില്‍ പ്രതികളുടെ സാമ്പത്തിക ഇടപാട് രേഖകള്‍ ആവശ്യപ്പെട്ടാണ് ഇഡി രഞ്ജിത് കുമാറിന് നോട്ടിസ് അയച്ചത്.

 

ജൂണ്‍ 10നാണ് മരംമുറിക്കലില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയത്. ഇ.ഡിയുടെ കോഴിക്കോട് യൂണിറ്റാണ് അന്വേിക്കുന്നത്. കേസില്‍ ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ എന്നിവരുടെ ജാമ്യഹര്‍ജി പിന്നീട് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവച്ചിരുന്നു. 2020 നവംബര്‍, ഡിസംബറിലും 2021 ജനുവരിയിലും നടന്ന മരംമുറിയില്‍ കേസെടുത്തത് ആറ് മാസം കഴിഞ്ഞാണ്. ഒരു മാസമായി പ്രതികള്‍ കസ്റ്റഡിയില്‍ കഴിയുകയാണ്.